വെസ്റ്റ് ഇൻഡീസിനെതിരെയാ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങൾക്കായി 16- അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശിഖർ ധവാൻ ആണ് ടീമിനെ നയിക്കുക. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ജൂലൈ 22 മുതൽ ട്രിനിഡാഡിൽ ആണ് മത്സരം.

ഇന്ത്യയുടെ മുഴുവൻ സമയ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ബുംറ, റിഷഭ് പന്ത്, മുഹമ്മദ് ഷമി, ഹർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം നൽകിയാണ് ടീം പ്രഖ്യാപനം. ഇംഗ്ലണ്ടിനെതിരെയാ അഞ്ചാം ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യ ടി20 മത്സരങ്ങൾക്കായി തയ്യാറെടുക്കുകയാണ്‌.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പാരമ്പരയിലാണ് സഞ്ജു അവസാനമായി കളിച്ചത്. 46 റൺസാണ് സഞ്ജു അന്ന് നേടിയത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രം സഞ്ജുവിന് അവസരം നൽകിയതിൽ ആരാധകർ പ്രതിഷേധം ഉയർത്തിയിരുന്നു. സഞ്ജുവിനെ പിന്തുണച്ച് ഹാഷ്ടാഗ് ക്യാമ്പയിനുകൾ ഉണ്ടായി.

”സഞ്ജുവിനെ ആര്‍ക്കാണ് പേടി,” എന്ന് ചോദിച്ചു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉൾപ്പടെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം അറിയിച്ചിരുന്നു. സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഇംഗ്ലണ്ടിനോ ഓസ്ട്രേലിയക്കോ വേണ്ടി കളിക്കണമെന്നും അഭിപ്രായം വരെ ആരാധകരിൽ നിന്നുണ്ടായി. അതിനു പിന്നാലെയാണ് ഇപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിന് അവസരം നൽകിയിരിക്കുന്നത്.

അയർലണ്ടിനെതിരെ നടന്ന ടി20 പരമ്പരയിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. രണ്ടാം ട്വന്റി 20 യില്‍ കേവലം 42 പന്തില്‍ നിന്നാണ് സഞ്ജു 77 റണ്‍സ് നേടിയത്. ട്വന്റി 20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടില്‍ ഭാഗമാകാനും താരത്തിനായിരുന്നു. നാളെ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയാ ആദ്യ ടി20 ടീമിലും സഞ്ജുവുണ്ട്. എന്നാൽ പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിക്കുമോ എന്നത് കണ്ടറിയണം.

വെസ്റ്റ് ഇൻഡീസ് പാരമ്പര്ക്കുള്ള ഇന്ത്യൻ ടീം

ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), ഷാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.