ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മണിപ്പൂരിലെ കലാപത്തിന്റെ വാർത്തകളും ദൃശ്യങ്ങളും ബിബിസി ഉൾപ്പെടെയുള്ള രാജ്യാന്തരമാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തു. കലാപത്തിൽ 30 പേർ കൊല്ലപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. സംഘർഷത്തിന്റെ ഭാഗമായി പള്ളികൾ, ക്ഷേത്രങ്ങൾ, വീടുകൾ, വാഹനങ്ങൾ എന്നിവ ആക്രമിക്കപ്പെട്ടു. മരണസംഖ്യ 54 ആണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.

സംസ്ഥാനത്തെ പ്രധാന വംശീയ വിഭാഗത്തിന് സംവരണാനുകൂല്യങ്ങൾ നൽകാനുള്ള നീക്കത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തെ തുടർന്ന് ഏകദേശം 10,000 പേരെ മാറ്റി പാർപ്പിച്ചതായാണ് റിപ്പോർട്ടുകൾ . ക്രമസമാധാന പാലനത്തിനായി ആയിരക്കണക്കിന് സൈനികരെയാണ് നിലവിൽ സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. പല ജില്ലകളിലും കർഫ്യൂ നിലവിലുണ്ട്. ഇതുകൂടാതെ കലാപം തടയുന്നതിന്റെ ഭാഗമായി ഇൻറർനെറ്റ് സംവിധാനവും വിച്ഛേദിച്ചിട്ടുണ്ട്.

അയൽ രാജ്യമായ മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമാണ് മണിപ്പൂർ . മലയാളികൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ സംഘർഷങ്ങളെ തുടർന്ന് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സൈന്യം പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യയുടെ 50 ശതമാനം വരുന്ന മെയ് തേയ് സമുദായത്തിലെ അംഗങ്ങൾ വർഷങ്ങളായി തങ്ങളെ സംവരണാനുകൂല്യങ്ങൾ ലഭിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു വരികയായിരുന്നു. മെയ് തേയ് വിഭാഗത്തിന് സംവരണാനുകൂല്യങ്ങൾ നൽകാനുള്ള തീരുമാനത്തെ തുടർന്നാണ് മണിപ്പൂരിൽ കലാപം ഉടലെടുത്തത്.