കേരളത്തിൽ കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിൽ 2001 ജൂൺ 22-ന് ഉണ്ടായ തീവണ്ടി അപകടമാണ് കടലുണ്ടി തീവണ്ടിയപകടം. മദ്രാസ് മെയിൽ (മംഗലാപുരം-ചെന്നൈ എക്സ്പ്രസ് (6602)) കടലുണ്ടി പുഴയുടെ മീതെ കടന്നുപോകുമ്പോൾ പാലം പൊളിയുകയും 3 ബോഗികൾ പുഴയിലേക്ക് മറിയുകയും ചെയ്തു. ഈ അപകടത്തിൽ 52 പേർക്ക് ജീവഹാനി സംഭവിച്ചു, ഒപ്പം 222 പേർക്ക് പരിക്കേറ്റിരുന്നു. ഇന്ത്യൻ റെയിൽവേ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു.

കോഴിക്കോട് റെയിൽവേ സ്റേഷനിൽ നിന്നും വൈകുന്നേരം 4:45 നു പുറപ്പെട്ട മംഗലാപുരം-ചെന്നൈ എക്സ്പ്രസാണ് പാലത്തിൽ നിന്നും പുഴയിലേക്കു വീണത്. ട്രെയിനിന്റെ 3 ബോഗികൾ പാലത്തിൽ നിന്നും പുഴയിലേക്കു പതിച്ചു. ഇതിൽ 2 ബോഗികൾ പാലത്തിൽ തൂങ്ങിക്കിടന്നു. പഴക്കമുള്ള പാലമായതിനാൽ ഒരു തൂണു തകർന്ന് അപകടമുണ്ടായതെന്നാണ് കരുതുന്നത്. എന്നാൽ അപകടം നടന്നു വർഷങ്ങൾ കഴിഞ്ഞും ദുരന്തകാരണം റെയിൽവേയ്ക്ക് അജ്ഞാതമാണ്. ബോഗി പാളം തെറ്റിയതാണെന്ന് ഒരു വിഭാഗവും ഒരു തൂൺ ചരിഞ്ഞതോ താഴുകയോ ചെയ്തതാവാം ദുരന്തകാരണം എന്ന് മറ്റൊരു വിഭാഗവും വിശ്വസിക്കുന്നു. തകർന്ന തൂണിന്റെ മുകൾഭാഗം ഫറോക്ക് റെയിൽവേ സ്‌റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നു. വർഷങ്ങൾക്കു ശേഷവും തകർന്ന തൂണിന്റെ ബാക്കിവരുന്ന ഭാഗം കുഴിച്ചെടുത്ത് ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല.