മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്ന് മുൻ എം.എൽ.എ പി.സി ജോർജ്. ചിലർ നിരന്തരം ആക്ഷേപിച്ചപ്പോൾ തിരികെ പറഞ്ഞു പോയതാണ്. ഇനിയുണ്ടാവാതെ നോക്കാം. എസ്.ഡി.പി.ഐ ആയിരുന്നു തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ. ഈരാറ്റുപേട്ടയിലെ മുസ്‌ലിം വോട്ട് നഷ്ടപ്പെട്ടതാണ് തെരത്തെടുപ്പ് തോൽവിക്ക് കാരണമെന്നും പി.സി ജോർജ് കോഴിക്കോട്ട് പറഞ്ഞു.

കെ റെയിൽ കേരളത്തിനാവാശ്യമില്ലാത്ത പദ്ധതിയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി മാന്യൻമാരെ വിളിച്ചു ചർച്ച നടത്തുകയാണ്. സമ്പന്നൻമാർ മാത്രമാണ് പിണറായിക്ക് മാന്യൻമാർ. ഇരകളോട് സംസാരിക്കാൻ പിണറായി തയാറാവുന്നില്ല. ആക്രി കച്ചവടത്തിനാണ് കെ റെയിൽ നടത്തുന്നത്. 15000 കോടിയുടെ അഴിമതിയാണ് സിൽവർ ലൈൻ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു. ഇരട്ടി വില നൽകിയാൽ പിണറായിയുടെ സ്ഥലം തനിക്ക് നൽകുമോയെന്ന് അദ്ദേഹം ചോദിച്ചു.

ജപ്പാനിൽ നിന്ന് ആക്രി ട്രെയിൻ കൊണ്ടുവരാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഹിന്ദു, ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിക്കാൻ മുസ്‍ലിംകൾക്കെതിരെ അവാസ്തവപരമായ കാര്യങ്ങൾ പി.സി ജോർജ് വ്യാപകമായി പ്രചരിപ്പിച്ചത് വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഹലാൽ ഭക്ഷണ വിവാദകാലത്തും ദുരാരോപണങ്ങളുമായി പി.സി ​ജോർജ് രംഗത്തെത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽനിന്ന് പി.സി ജോർജ് മത്സരിച്ച് തോറ്റിരുന്നു.