പൂഞ്ഞാറില്‍ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചതിന് കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്ത ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ കേസ് നടത്തിപ്പിന് സുമനസ്സുകളുടെ സഹായം തേടുന്നു.

ഫേസ്ബുക്ക് വീഡിയോ വഴിയാണ് തന്റെ ദയനീയാവസ്ഥ അദ്ദേഹം പങ്കുവെച്ചത്. താന്‍ നാട് വിട്ടിട്ട് 45 ദിവസമായെന്നും, അന്യസംസ്ഥാനത്ത് ഒളിച്ച് താമസിക്കുകയാണെന്നും ജയദീപ് സെബാസ്റ്റ്യന്‍ പറയുന്നു.

ലൈസന്‍സ് റദ്ദാക്കി, ജോലി നഷ്ടപ്പെട്ടു, നാട്ടില്‍ പോകാനുമാകാത്ത അവസ്ഥയിലാണ് താന്‍. നാട്ടിലുള്ള മാതാപിതാക്കളെയും, ഭാര്യയേയും, മക്കളേയും തനിക്ക് കാണാനാകുന്നില്ല. കേസ് വന്നതിനു പിന്നാലെ തന്റെ പേരില്‍ വില്‍പത്രം എഴുതി വച്ചിരുന്ന വസ്തു വകകള്‍ മാതാപിതാക്കള്‍ ഭാര്യയുടെയും, മക്കളുടെയും പേരിലേയ്ക്ക് മാറ്റി. ഇപ്പോള്‍ തനിക്ക് കേസ് നടത്താന്‍ പോലും ഗതിയില്ലാത്ത അവസ്ഥയാണെന്നും ജയദീപ് പറയുന്നു.

അന്നത്തെ ആ സംഭവത്തിനുശേഷം നാട്ടില്‍ കാലു കുത്താന്‍ സാധിക്കാത്ത അവസ്ഥയാണ്, ലൈസന്‍സ് നഷ്ടമായി, അഞ്ച് ലക്ഷത്തി മുപ്പത്തിയ്യായ്യിരം രൂപ അടച്ചാലെ ജാമ്യം കിട്ടുവുള്ളൂ, പന്ത്രണ്ട് വര്‍ഷം അന്തസ്സായി ജോലി ചെയ്ത എനിക്കു കിട്ടിയ സമ്മാനമാണിത്. അതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ യാചിക്കുന്നത്, നിങ്ങള്‍ക്ക് പറ്റുന്ന പണം എന്റെ അക്കൗണ്ടില്‍ ഇട്ടു തരൂ, ലൈസന്‍സ് പോയി, ജോലി പോയി, എന്റെ പിതാവ് എന്റെ പേരിലുള്ള വില്‍പ്പത്രം മാറ്റിമറിച്ചു.. അതുകൊണ്ട് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.. ഈ നിഷ്‌കളങ്കനായ കലാകാരന് പറ്റുന്ന സഹായം ചെയ്യൂ..

അമേരിക്കയിലേക്ക് ഒന്നും പോകാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍, കേസായതുകൊണ്ട് എങ്ങോട്ടും പോക്ക് എനിക്ക് നടക്കില്ല, ഒന്നുകില്‍ ജയില്‍ അല്ലെങ്കില്‍ മരണം ഇതിലേക്ക് മാത്രമേ എനിക്ക് പോകാന്‍ സാധിക്കുവൊള്ളൂ.. തെങ്ങുകയറാനും മരം കേറാനും റബര്‍ വെട്ടാനും ഇലക്ട്രോണിക്സ് വര്‍ക്കുമെല്ലാം എനിക്കറിയാം, പക്ഷെ എന്നെ അകത്തിട്ടെ അടങ്ങൂ എന്ന നിലപാടിലാണ് അവര്‍. എന്റെ കഴുത്തില്‍ കിടക്കുന്ന മാലയും കുരിശുമൊന്നും പൊന്നല്ല, ഒരു ഗെറ്റപ്പിനുവേണ്ടി ഗ്ലാമറിനുവേണ്ടി 500 രൂപ കൊടുത്തു വാങ്ങിയിട്ടതാണെന്നും ജയദീപ് പറയുന്നു.