ചെങ്ങാലൂര്‍ കുണ്ടുകടവില്‍ പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പുതുക്കാട് പോലീസിന്റെ പിടിയിലായതായി സൂചന. സംഭവത്തിനുശേഷം ഒളിവില്‍പോയ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവാണ് അറസ്റ്റിലായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും സൂചന ലഭിച്ചിട്ടുണ്ട്.

കൃത്യം നടത്തിയശേഷം മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതി പാലക്കാട് എത്തി ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.

പുതുക്കാട് സിഐ എസ്.പി.സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം സംഭവം നടക്കുന്‌പോള്‍ നാട്ടുകാരും പഞ്ചായത്ത് അംഗവും നോക്കിനിന്നുവെന്ന വാദം പോലീസ് തള്ളി. അവര്‍ ഇക്കാര്യത്തില്‍ തെറ്റുകാരല്ലെന്നാണ് പോലീസ് നിലപാട്.