ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള

ആലപ്പുഴ: ജലപ്രളയക്കെടുതിയും മഹാപ്രളയത്തിന് ശേഷം കേരളം നേരിടുന്ന വന്‍ വരള്‍ച്ചയും നേരിട്ട് പഠിച്ച് റിപ്പോര്‍ട് തയ്യാറാക്കുവാന്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും എത്തിയ പ്രത്യേകം നിയോഗിക്കപ്പെട്ട പഠനസംഘം കേരളത്തില്‍ നിന്നും മടങ്ങി. കുട്ടനാട്ടില്‍ വിവരശേഖരണം നല്‍കുന്നതിന് നേതൃത്വം നല്‍കിയ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയ്ക്ക് സന്ദേശം അയച്ച് നന്ദിയും അറിയിച്ചു.

ചെയര്‍പേഴ്‌സണ്‍ പ്രൊഫ. അമിതാ സിങ്ങിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘമാണ് കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രളയക്കെടുതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രളയജലം ജലാശയങ്ങളുടെ അടിത്തട്ടിലെ ചെളിക്കട്ട ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ വലിച്ചെടുത്തു കൊണ്ട് പോയതിനാല്‍ ഇതുമൂലം ചിലയിടങ്ങളില്‍ ജലാശയങ്ങളുടെ ആഴംവര്‍ദ്ധിച്ചിട്ടുണ്ട്.

അപൂര്‍വമായ കാലവസ്ഥയും മഴകുറവും ജലനിരപ്പ് താഴുവാന്‍ മറ്റൊരു കാരണമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപെടുന്നെങ്കിലും വീണ്ടും ക്രമാതീതമായി ജലനിരപ്പ് താഴുകയും മഴ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ കടുത്ത വന്‍ വരള്‍ച്ചയും ശുദ്ധജല ക്ഷാമം ആണ് കേരളം നേരിടാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.