താലിബാനെ അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 2000-ല്‍ അധികം അഫ്ഗാന്‍ പൗരന്മാരെ ഇക്കഴിഞ്ഞ ദിവസങ്ങളിലായി അഫ്ഗാന്‍ വിടുന്നതിന് ബ്രിട്ടന്‍ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കാബൂളിലെ പുതിയ ഭരണകൂടത്തെ അവരുടെ വാക്കുകളേക്കാള്‍ അധികമായി അവരുടെ, തെരഞ്ഞെടുപ്പ്പ്രവൃത്തികള്‍, ഭീകരവാദം, കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്,പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സഹജീവികളോടുള്ള സമീപനം എന്നിവയിലുള്ള അവരുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനില്‍നിന്ന് ഇതുവരെ 306 ബ്രിട്ടീഷ് പൗരന്മാരെയും 2052 അഫ്ഗാന്‍ പൗരന്മാരെയും രക്ഷിച്ചതായി അദ്ദേഹം അറിയിച്ചു. 2000-ല്‍ അധികം അഫ്ഗാന്‍ പൗരന്മാരുടെ അപേക്ഷകള്‍ തീര്‍പ്പാക്കി. കുറെയേറെ അപേക്ഷകളിന്മേല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും അഫ്ഗാനില്‍നിന്ന് പുറത്തേക്കുള്ള വഴി തുറന്നിരിക്കാന്‍ യു.കെ ഉദ്യോഗസ്ഥര്‍ രാപകലില്ലാതെ ജോലി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേനല്‍ക്കാല അവധിയിലായിരുന്ന എം.പി.മാരെ അടിയന്തരമായി തിരികെ വിളിച്ച് നടത്തിയ പാര്‍ലമെന്റ് സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന്‍ വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു സമ്മേളനം. ബ്രിട്ടീഷ് സര്‍ക്കാര്‍ താലിബാന്‍ പ്രതിസന്ധി കൈകാര്യം ചെയ്തതിനെ ബോറിസ് ജോണ്‍സണ്‍ ന്യായീകരിച്ചു.