കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് വരാനാകാതെ നിരവധി പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍കുടുങ്ങി കിടക്കുന്നത്.ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് തിരികെ എത്താനാകും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അതിനിടെ തീരാ വേദനയായി മാറുകയാണ് മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന മരണങ്ങള്‍.

കൊവിഡ് കാലത്ത് ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് കൂടെ പോകാന്‍ അനുമതിയില്ല. ദുബായില്‍ പത്താം ക്ലാസുകാരന്‍ ജുവല്‍ അര്‍ബുദം ബാധിച്ച് മരിച്ചത് തീരാ വേദനയായിമാറുകയാണ്.

ജുവലിന്റെ മൃതശരീരം ചരക്ക് വിമാനത്തില്‍ നാട്ടിലേക്ക് കയറ്റി അയക്കുകയായിരുന്നു. അവന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ അനുഗമിക്കാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ പ്രവാസികളായ ആ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. ഒടുവില്‍ പ്രിയപ്പെട്ട മകന്റെ സംസ്‌കാര ചടങ്ങുകള്‍ അവര്‍ കണ്ടത് ഫേസ്ബുക്കിലൂടെ.

ദുബായിലെ മുഹൈസിനയില്‍ താമസിക്കുന്ന പത്തനംതിട്ട മല്ലശ്ശേരി ചാമക്കാല വിളയില്‍ ജോമയുടെയും ജെന്‍സിന്റെയും മകനായ ജ്യുവല്‍(16) വെള്ളിയാഴ്ചയാണ് അര്‍ബുദം ബാധിച്ച് മരിച്ചത്.

കാലുകളെ അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും ഏറെക്കാലമായി വീല്‍ചെയറിലാണ് ജ്യുവല്‍ സ്‌കൂളില്‍ പോയിരുന്നത്. ഷാര്‍ജ ജെംസ് മില്ലെനിയം സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു ജ്യുവല്‍. ഏഴുവര്‍ഷം മുമ്പാണ് ജ്യുവലിന് അര്‍ബുദം ബാധിച്ചത്. ദുഖ:വെള്ളി ദിനത്തില്‍ ദുബായ് അമേരിക്കന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.