ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത ഹരിയാണയിലെ രേവാരി ട്രാക്കില്‍ മരിച്ച നിലയില്‍. ജയ്പൂര്‍- ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിനു മുന്നിലേക്ക് എടുത്തുചാടാന്‍ നോക്കുകയായിരുന്നുവെന്നും ട്രെയിന്‍ നിര്‍ത്താന്‍ നോക്കിയെങ്കിലും അതിനു മുന്നേ മരണം സംഭവിക്കുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകീട്ടാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹാറിഷി ദയാനന്ദ് യൂണിവേഴ്‌സിറ്റിയില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റിലെ പേരില്‍ വന്ന തെറ്റ് ശരിയാക്കണമെന്നു പറഞ്ഞാണ് ജ്യോതി രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നും പോയത്. വൈകീട്ട് ബസ് കിട്ടാത്തതിനാല്‍ എത്താന്‍ വൈകുമെന്ന് പറഞ്ഞ് ജ്യോതി വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ രാത്രി 10 മണി കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ വീണ്ടും വിളിച്ചുനോക്കിയപ്പോഴാണ് മരണവിവരം റെയില്‍വേ പോലീസ് അറിയിക്കുന്നത്. 2016 ലെ സൗത്ത് ഏഷ്യന്‍ ഗെയിംസടക്കം അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ജ്യോതിഗുപ്ത ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതല്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനിരിക്കെയാണ് മരണം.