മഞ്ജു വാര്യരുടെ വ്യക്തി ജീവിതത്തിലെ ഒരു പഴയ സംഭവം വെളിപ്പെടുത്തിയ സംഭവത്തില്‍ കൈതപ്രത്തിന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. സഫാരി ടി.വിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് കൈതപ്രം മഞ്ജുവിന്റെ ജീവിതത്തിലെ ഒരു സംഭവം വെളിപ്പെടുത്തിയത്. നടിയെ കുറിച്ച്, അവരുടെ ജീവിതത്തിലെ വ്യക്തിപരമായ ഒരു കാര്യം പറയേണ്ട ആവശ്യമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

‘എന്റെ നാഴികകല്ലായ സിനിമ ആണ് സല്ലാപം. മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമന്റ് ചെയ്യുന്നത് എന്റെ ഭാര്യ ആണ്. ലോഹി അഭിപ്രായം ചോദിച്ചു. ഭാര്യ പയ്യന്നൂരില്‍ മഞ്ജുവിനെ ഡാന്‍സ് പഠിപ്പിച്ച മാഷുടെ നമ്പര്‍ വാങ്ങി മഞ്ജുവിനെ ലോഹിക്ക് പരിചയപ്പെടുത്തിയത് എന്റെ ഭാര്യ ആണ്.

അവര്‍ക്ക് ഭയങ്കര അഭിപ്രായം ആയിരുന്നു മഞ്ജുവിനെ പറ്റി. ഇപ്പോഴും അതെ. എനിക്കും ഭയങ്കര ഇഷ്ടമാണ് മഞ്ജുവിനെ. അവരെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. കണ്ണൂരില്‍ ഏതോ ഒരു പരിപാടിക്ക് പോയപ്പോള്‍ മധു സാറും ഞാനും കൂടിയുള്ള വേദിയില്‍ മഞ്ജു വന്നിരുന്നു. പരിചയപ്പെടുകയും ചെയ്തു.

ആ സമയത്ത് ഉണ്ണിയുടെ പ്രൊഡക്ഷന്‍ മാനേജര്‍ ആയി ഒരു പയ്യന്‍ ഉണ്ടായിരുന്നു. ഷൂട്ടിനിടെ ഇയാള്‍ക്ക് മഞ്ജുവിനോട് അടുത്ത് പെരുമാറാനുള്ള അവസരം ഉണ്ടായി. പലപ്പോഴും എനിക്ക് തോന്നിയത് ഇയാളാണ് പ്രൊഡ്യൂസര്‍ എന്ന് മഞ്ജു കരുതിയെന്നാണ്. അതിനിടെ ഒരു ദിവസം മഞ്ജുവിനെ കാണാനില്ലായിരുന്നു. എല്ലാവരും ഞെട്ടിപ്പോയി. നോക്കുമ്പോള്‍ ഈ പയ്യനും ഇല്ല.

ഇവര്‍ രണ്ട് പേരും എവിടെ ആണ് പോയിട്ടുണ്ടാവുക എന്ന് അന്വേഷിച്ചു. അവനറിയാവുന്ന ഒരു വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ആ വീട്ടില്‍ അവരുണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് തോന്നി ഈ പയ്യന്‍ മഞ്ജുവിനെ കൂട്ടി അവിടെയാണ് പോയത്. അങ്ങനെ തേടിപ്പിടിച്ചു. മഞ്ജുവിനെ തിരിച്ച് കൊണ്ടു വന്നു. ഉപദേശിച്ച് ശരിയാക്കി. പിന്നെ അഭിനയിക്കുന്നയാള്‍ കാമുകനായി, ദിലീപ്’, കൈതപ്രം പറഞ്ഞു.