ജേക്കബ് പ്ലാക്കൻ

ഓക്ക്മരചില്ലകൾ സന്ധ്യശോഭ ചൂടുന്നപ്രകൃതിയിൽ ..!
ഒക്കെയും ഓക്കിലകൾ പൊന്നിൻ മഞരിക്കൊന്ന പോലാക്കും ഋതുവിൽ ..!
പച്ചപ്പട്ട് വിരിച്ചമണ്ണിലെ സ്വർണ്ണപ്പതക്കങ്ങൾപോലവ നിലംപറ്റും തണുപ്പിന്റെ സായന്തനത്തിൽ ..!
പച്ചമരങ്ങൾ പഴുത്തിലകളാൽ ഭൂമിക്ക് പൂവാടതീർക്കുന്ന ശിശിരഭംഗിയിൽ ..!

പ്രണയ മന്ത്രങ്ങൾ മറന്ന് ശലഭങ്ങൾ പ്രണവധ്യാന പ്രണാളങ്ങളിലാഴവേ ..!
പ്രച്ഛന്നവേഷത്തിൽ ഭൂമിയൊരു പഞ്ചശരനായി പരബ്രഹ്മത്തിലമരവേ .!
നാമ്പ്മുളക്കാത്ത പുല്ലുകൾ വേരറ്റുവീണുപിടയും ശീത വിരിപ്പിന്റെ മേടുകളിൽ ..
നാഭിയിൽ തുടികൊള്ളും ഹേമന്തരാത്രിതൻ പരാഗണയണുവിന്റെ ഉൾപുളകങ്ങളാൽ മേയും ചെമ്മരിയാടിൻ പ്രതീക്ഷപോൽ ..!പ്രഭാതങ്ങളിലുടയാത്ത മഞ്ഞുതുള്ളികളിൽ മിഴിവാർത്തുണരുന്ന വൃശ്ചികവൃതപുണ്യങ്ങളിൽ ..!
ശിശിരനിദ്രയിലമരും ശുഭസ്വപ്‌നങ്ങളുടെ മഞ്ഞുമണി മഞ്ചലിൽ ..!
ശിശുവിനാദ്യനിലവിളിയിൽവിരിയും അമ്മതന്നാനന്ദസ്മിതംപോൽ …
മഞ്ഞിൽ മുളയിട്ടു വിരിയും ട്യൂലിപ്പിൻവാസന്ത മുകരങ്ങൾക്കായി ..
പട്ടുനൂലിന്റെ കോട്ടിനുള്ളിൽ ഞാനുറങ്ങട്ടെയീ ശിശിരകാലമൊക്കയും …
പട്ടുനൂൽപ്പുഴുവിൽ നിന്നൊരു ചിത്ര ചിറകുകളുള്ള ശലഭമായി
ആകാശമാകെ പറന്നുയുരുവാൻ ..!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814