ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
ഏറ്റുമാനൂര്‍. ഒരു ഗ്രാമത്തിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി കൊടും കൊല ചെയ്ത് മുങ്ങിയ പ്രതിയെ കുറവിലങ്ങാട് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. കാണക്കാരിയില്‍ അമ്മിണിശ്ശേരി ബെന്നി വധക്കേസുമായി ബന്ധപ്പെട്ട് കാണക്കാരി കുറുമുള്ളൂര്‍ സ്വദേശി കുറ്റിപ്പറമ്പില്‍ വര്‍ക്കിയെയാണ് കുറവിലങ്ങാട് പൊലീസ് സംഘം ഇന്ന് രാവിലെ സഹോദരനായ കുട്ടച്ചന്റെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെ പ്രതിയായ വര്‍ക്കി സഹോദരന്റെ വീട്ടില്‍ എത്തിയിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. DYSP വിനോദ് പിള്ളയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറവിലങ്ങാട് ഏറ്റുമാനൂര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതിയായ വര്‍ക്കി. ഇന്ന് രാവിലെ സഹോദരനായ

കൊല്ലപ്പെട്ട ബെന്നി ജോസഫ്

വേദഗിരിയില്‍ താമസിക്കുന്ന കുട്ടച്ചന്റെ വീട്ടില്‍ എത്തിയ പോലീസ് സംഘമാണ് വര്‍ക്കിയെ അറസ്റ്റ് ചെയ്തത്. സ്വയം കീഴടങ്ങാനായി എത്തിയത് എന്ന് പ്രതി സ്വയം അവകാശപ്പെടുന്നുണ്ട്. എങ്കിലും പേര് മാറ്റിപ്പറഞ്ഞത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു. അലക്‌സ് എന്ന പേരില്‍ വര്‍ക്കിയുടെ കൈയ്യിലുള്ള ആധാര്‍ കാര്‍ഡ് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിതെളിക്കുന്നു. തുടര്‍ന്ന് പിടിയിലായത് വര്‍ക്കിയാണെന്നു തെളിയിക്കാന്‍ പോലീസ് നടത്തിയ ശ്രമം തുടക്കത്തില്‍ പരാചയപ്പെട്ടു. കാലപഴക്കം കൊണ്ട് കാര്യങ്ങള്‍ മറന്നു എന്ന് നാട്ടുകാരില്‍ പലരും പോലീസിനോട് പറഞ്ഞത് യാഥാര്‍ത്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള നാട്ടുകാരുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതിയെ പോലീസ് കൊല ചെയ്യപ്പെട്ട ബെന്നി ജോസഫിന്റെ വീട്ടിലെത്തിച്ച് മൊഴിയെടുത്തു. മരിച്ച ബെന്നിയുടെ പിതാവ് പാപ്പച്ചന്‍ എന്നു വിളിക്കുന്ന ജോസഫ് തന്റെ മകനെ കൊലപ്പെടുത്തിയ വര്‍ക്കിയെ തിരിച്ചറിഞ്ഞു. ഇത് വര്‍ക്കിയാണ് എന്ന് പാപ്പച്ചന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വര്‍ക്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

1996 ഓഗസ്റ്റ് 23 രാത്രി ഒമ്പതിനായിരുന്നു കേസിനാധാരമായ സംഭവം നടന്നത്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ മൊസൈക് ജോലിക്കാരനായ ബെന്നിയെ പിന്‍തുടര്‍ന്ന് വീടിനടുത്ത് വെച്ച് വൈകിട്ട് 9 മണിയോടെ വെട്ടിമുറിവേല്പിച്ച് കൊലപ്പെടുത്തി തൊട്ടടുത്തുള്ള നെല്‍പ്പാടത്തിലെ കുളത്തില്‍ താഴ്ത്തുകയായിരുന്നു. ബെന്നിയെ കാണ്മാനില്ല എന്നറിഞ്ഞത് ഏകദേശം മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു. ഇതിനൊടകം പ്രതിയെന്ന് കരുതപ്പെടുന്ന വര്‍ക്കി നാടു വിട്ടിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ ഒരു തെളിവും അന്ന് ലഭിച്ചിരുന്നില്ല. അടുത്ത ദിവസം, കൊല നടന്നു എന്ന് കരുതപ്പെടുന്ന സ്ഥലത്തു നിന്നും മുന്നൂറ് മീറ്ററോളം ദൂരെയുള്ള നെല്‍പ്പാടത്തിനു നടുവിലുള്ള കുളത്തില്‍ നിന്നാണ് ബെന്നിയുടെ ശവശരീരം പോലീസ് കണ്ടെടുത്തത്.

തുടര്‍ന്ന് വര്‍ക്കിക്കായുള്ള അന്വേഷണം കേരളത്തിനപ്പുറത്തേയ്ക്കും പോലീസ് വ്യാപിപ്പിച്ചെങ്കിലും കാര്യമായ യാതൊരു തുമ്പും ലഭിച്ചില്ല. ഈ കാലയളവിലൊക്കെ പ്രതിയായ വര്‍ക്കി സ്വന്തം വീട്ടില്‍ വന്നു പോവുകയും ചില സുഹൃത്തുക്കളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതുമായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ സഹായിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ ശ്രമിക്കുന്നതായും പരാതി ഉയിര്‍ന്നിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.