കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ വള്ളിത്തോടാണ് സംഭവം. പെരിങ്കിരി സ്വദേശി ചെങ്ങനശ്ശേരി ജസ്റ്റിനാണ് മരിച്ചത്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ജസ്റ്റിന്റെ ഭാര്യ ജിനിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയെ നാട്ടുകാരും വന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വനത്തിലേക്ക് തിരികെ ഓടിക്കാന്‍ ഉള്ള ശ്രമം തുടരുന്നു.

അതിനിടെ, നിര്‍ത്തിയിട്ടിരുന്ന ജെ സി ബി ക്കെതിരെ യും ആന ആക്രമണത്തിന് മുതിര്‍ന്നിട്ടുണ്ട്. ജെസിബി കുത്തിമറിയ്ക്കാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്പ് ഒടിയുകയും ചെയ്തിട്ടുണ്ട്. ഇപ്രദേശത്ത് കാട്ടുമൃഗങ്ങളുടെ ശല്യം വര്‍ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ പറയുന്നു.