കുട്ടികളിൽ കോവിഡ് ബാധ രൂക്ഷമാകില്ലെന്ന് പഠനം. ടോർക് സർവകലാശാല, യുസിഎൽ, ഇംപീരിയൽ കോളജ് ലണ്ടൻ, ബ്രിസ്റ്റോൾ– ലിവർപൂർ സർവകലാശാലകൾ എന്നിവ ചേർന്നു നടത്തിയ പഠനത്തിലാണ് കുട്ടികളിൽ‍ കോവിഡ് ബാധയെ തുടർന്ന് ഗുരുതര അസുഖങ്ങൾ ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തിയത്.

മുൻപു രോഗങ്ങള്‍ ബാധിച്ചിട്ടുള്ള കുട്ടികളിലും വൈകല്യങ്ങളുള്ളവർക്കുമാണ് കോവിഡ്ബാധ ഉണ്ടാകാൻ കൂടുതൽ സാധ്യതയെന്നും പറയുന്നു. പഠനറിപ്പോർട്ട് കൂടുതൽ അംഗീകാരത്തിനായി യുകെ ജോയിന്റ് കമ്മറ്റി ഓഫ് വാക്സിനേഷൻ, ലോകാരോഗ്യ സംഘടന, യുകെ ആരോഗ്യ വിഭാഗം എന്നിവയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്.

18 വയസ്സിൽ താഴെയുള്ള 251 പേരെയാണ് ഇംഗ്ലണ്ടിൽ കോവിഡ് ബാധിച്ച് തീവ്രപരചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഈ പ്രായപരിധിയിൽ 50,000 പേരിൽ ഒരാൾ മാത്രമാണ് ഇത്തരത്തിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്നാണ് പഠനം കണ്ടെത്തിയത്.

കോവിഡ് മൂലമുണ്ടാകുന്ന അപൂർവ ഇൻഫ്ലമേറ്ററി സിൻഡ്രോം കണ്ടെത്തിയതിനെ തുടർന്ന് 309 കുട്ടികളെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 38,911ൽ ഒരാൾക്കാണ് ഇത്തരത്തിൽ അപകടസാധ്യത വരുന്നതെന്നും പഠനം വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് 25 കുട്ടികൾ മരിച്ചുവെന്ന് ഗവേഷകർ പറഞ്ഞു. 481,000 പേരിൽ ഒരാൾ അല്ലെങ്കിൽ ദശലക്ഷത്തിൽ രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു.

2021 ഫെബ്രുവരിയിൽ നടത്തിയ പഠനമാണെങ്കിലും ഡെൽറ്റ വകഭേദം വ്യാപകമായിട്ടും ഇതിൽ മാറ്റം വന്നിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്. കുട്ടികൾക്കായി സൈഡസ് കാഡിലയുടെ വാക്സീന് ഇന്ത്യയിൽ അനുമതി നൽകാനിരിക്കെയാണ് പഠനം പുറത്തുവരുന്നത്.