നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാമാധവനും കുരുക്ക് മുറുകുന്നു. പ്രധാന പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യാമാധവന്‍ മൊഴി നല്‍കിയിരുന്നതെങ്കിലും സുനി നടി കാവ്യാ മാധവന്റെ കടയായ ലക്ഷ്യയില്‍ എത്തിയതിന് പോലീസിന് തെളിവ് കിട്ടി.

കേസില്‍ തന്റെ മാഡം കാവ്യയാണെന്ന സുനി മൊഴി നല്‍കിയ സാഹചര്യത്തില്‍ ഇരുവരെയും ഒരിക്കല്‍ കൂടി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നതായും ഇക്കാര്യത്തില്‍ നിയമോപദേശം തേടുന്നുണ്ടെന്നുമാണ് വാര്‍ത്തകള്‍. സുനിയുടെ കയ്യില്‍ നിന്നും കിട്ടിയ ഒരു വിസിറ്റിംഗ് കാര്‍ഡാണ് സുനി ലക്ഷ്യയില്‍ എത്തിയിരുന്നു എന്നതിന്റെ തെളിവായി മാറിയത്. കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത്.

കാവ്യാമാധവനെ കാണുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കാവ്യ കടയില്‍ ഇല്ലായിരുന്നു. തുടര്‍ന്ന വീട്ടില്‍ ചെന്നു കാണാന്‍ സുനി താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ കടയിലെ മാനേജരാണ് സുനിക്ക് വിസിറ്റിംഗ് കാര്‍ഡ് നല്‍കിയത്. സുനിയുടെ കയ്യില്‍ നിന്നും കിട്ടിയ വിസിറ്റിംഗ് കാര്‍ഡ് ശരിയാണോ എന്നറിയാന്‍ കാവ്യയുടെ കട സന്ദര്‍ശിച്ച അന്വേഷണ സംഘം മാനേജരില്‍ നിന്നും വിസിറ്റിംഗ് കാര്‍ഡ് വാങ്ങിയിരുന്നു. കാര്‍ഡുകള്‍ ഒന്നു തന്നെയാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. ഇതോടെ സുനി ലക്ഷ്യയില്‍ പോയിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു.

സുനി കാവ്യയുടെ കടയില്‍ എത്തിയതായി നേരത്തേ തന്നെ പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നാണ് കാവ്യാമാധവന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പള്‍സര്‍ കാവ്യയുടെ ഡ്രൈവറായിരുന്നെന്ന് പോലീസ് പിന്നീട് കണ്ടെത്തി.

പള്‍സര്‍ സുനിയെ കാവ്യാമാധവന് പരിചയപ്പെടുത്തിയത് താനാണെന്ന് നേരത്തേ ദിലീപിന്റെ സഹായി അപ്പുണ്ണി പോലീസിന് മൊഴി നല്‍കുകയും ചെയ്തു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദിലീപിനും കാവ്യയ്ക്കും സുനിയുമായി പരിചയം ഉണ്ടെന്നും കാവ്യയുടെ ഡ്രൈവറായിരുന്നു സുനിയെന്നും കാവ്യയുടെ മൊബൈലില്‍ നിന്നും സുനി ദിലീപിനെ വിളിച്ചിരുന്നതായും മറ്റും പോലീസ് കണ്ടെത്തിയിരുന്നു.

കേസില്‍ ദിലീപിന്റെ റിമാന്റ് കാലാവധി ഇന്നവസാനിക്കുമെങ്കിലും 14 ദിവസത്തേക്ക് കൂടി താരത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. അതിനിടയില്‍ ഹൈക്കോടതിയില്‍ ഒരിക്കല്‍ കൂടി ജാമ്യാപേക്ഷ നല്‍കാന്‍ ദിലീപ് ആലോചിക്കുന്നതായി വിവരമുണ്ട്.