കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ആലക്കോട് തേര്‍ത്തല്ലിയില്‍ സ്വദേശി ജോസന്‍ (13) ആണ് മരിച്ചത്. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു കൗമാരക്കാരന്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്.

ഇന്നു രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിക്കുന്നത്. കഴിഞ്ഞ ആറിനാണ് കൊവിഡ് പരിശോധന നടത്തിയത്. വീട്ടിലേക്ക് തിരിച്ചുപോയ ജോസന് രാത്രിയോടെ ആരോഗ്യനില വഷളാവുകയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥിതി കൂടുതല്‍ വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഏഴാം തീയതി മുതല്‍ വെന്റിലേറ്ററിലായിരുന്നു ജോസന്‍.

ചെറുപ്പത്തില്‍ യാതൊരുവിധ പ്രതിരോധ കുത്തിവയ്പും ജോസന് എടുത്തിരുന്നില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. മതവിശ്വാസത്തിന്റെ ഭാഗമാണ് പ്രതിരോധ കുത്തിവയ്പ് കുട്ടികള്‍ക്ക് എടുക്കാത്തതെന്ന് ആയുര്‍വേദ മെഡിക്കല്‍ ഷോപ്പ് ഉടമ കൂടിയായ പിതാവ് പറയുന്നു. ഇവരുടെ മൂന്ന് കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല. ജോസന് പ്രതിരോധശേഷി ഇല്ലാതെ പോയതിന്റെ കാരണം ഇതായിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.