കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോടും ചുവടുറപ്പിക്കുന്നു. വരുന്ന സീസണില്‍ കുറച്ച് മല്‍സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായി. ഇതോടെ രണ്ട് ഹോം ഗ്രൗണ്ടുള്ള ആദ്യ ഐഎസ്എല്‍ ക്ലബായി മാറും ബ്ലാസ്റ്റേഴ്സ്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പിന്നാലെ ഫുട്ബോള്‍ പ്രേമികള്‍ ഏറെയുള്ള കോഴിക്കോട്ടേക്കും പദ്ധതികള്‍ വ്യാപിപിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ സീസണില്‍ ടീമിന്റെ മോശം പ്രകടനവും

ഉയര്‍ന്ന ടിക്കറ്റ് നിരക്കും മല്‍സര ദിവസങ്ങളില്‍ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ നിന്ന് കാണികളെ അകറ്റി. ഇതും കോഴിക്കോട്ടേക്ക് കൂടി മല്‍സരങ്ങള്‍ വ്യാപിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമായി. സ്റ്റേഡിയത്തിലെ വെളിച്ച സംവിധാനം പുനക്രമീകരിക്കുന്നത് അടക്കമുള്ള നവീകരണപ്രവര്‍ത്തികള്‍ ഉടന്‍

ആരംഭിച്ചേക്കും. ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ഇതിനുള്ള പട്ടിക തയ്യാറാക്കി അടുത്തയാഴ്ച കോര്‍പറേഷന് നല്‍കും. കോര്‍പറേഷന്‍ സ്റ്റേഡിയം നിലവില്‍ ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്സിയുടെ ഹോം ഗ്രൗണ്ടാണ്. ബ്ലാസ്റ്റേഴ്സ് കൂടി എത്തുമ്പോഴുളള ആശയക്കുഴപ്പം ഗോകുലവുമായി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തങ്ങളുടെ മല്‍സരങ്ങളുമായി ഇടകലരാതെ ബ്ലാസ്റ്റേഴ്സ് മല്‍സരം നടത്തുമെന്നാണ് പ്രതീക്ഷയെന്ന് ഗോകുലം പ്രതിനിധികള്‍ പ്രതികരിച്ചു