പിറവത്ത് മുന്‍ സിപിഎം പ്രവര്‍ത്തക സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണിയുടെ കോലം കത്തിച്ചാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി എന്നനിലയിൽ സിന്ധുമോള്‍ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് കോലം കത്തിച്ചത്.

ജിൽസ് പെരിയപ്പുറത്തിനെ തഴഞ്ഞ് സിപിഎം ഉഴവൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം സിന്ധുമോള്‍ ജേക്കബിന് പിറവത്ത് സീറ്റ് നല്‍കിയതിലാണ് പ്രതിഷേധം. സിന്ധുമോളെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജിവെച്ചിരുന്നു.

സിന്ധുമോളെ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎം പ്രാദേശിക നേതൃത്വം ഇവരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതായി അറിയിച്ചിരുന്നു. സിപിഎം- ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ മാത്രമറിഞ്ഞ സിന്ധുമോളുടെ സ്ഥാനാര്‍ത്ഥിത്വം ഉഴവൂരിലെ സിപിഎം നേതാക്കൾക്ക് അംഗീകരിക്കാനായില്ല. രാവിലെ തന്നെ കമ്മിറ്റി കൂടി സിന്ധുമോളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അതേസമയം സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കിയ നടപടി നാടകമാണെന്നാണ് ജില്‍സ് ആരോപിക്കുന്നത്. പുറത്താക്കിയ ആള്‍ക്കുവേണ്ടി സിപിഎം എങ്ങനെ പ്രചാരണം നടത്തുമെന്ന് ജില്‍സ് ചോദിച്ചു.

യാക്കോബായ വിഭാഗത്തിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ പിറവത്ത് മത്സരിപ്പിക്കാനായിരുന്നു എൽ.ഡി.എഫിന്റെ നീക്കം. ജോസ് കെ മാണി വിഭാഗത്തോട് യാക്കോബായ സഭ പറയുന്ന നിർദ്ദേശിക്കുന്ന ആളെ പിറവത്ത് മത്സരിപ്പിക്കണമെന്ന് സിപിഎം പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി അനുകൂല നിലപാടിലേക്ക് യാക്കോബായ സഭ മാറിയതോടെയാണ് പിറവത്ത് കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായത്. ജോസ് കെ മാണി വിഭാഗത്തിന് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാമെന്ന സാഹചര്യം അതോടെ വന്നു. പിന്നാലെ യാക്കോബായ വിഭാഗത്തിൽ പെട്ട ഡോക്ടർ സിന്ധുമോൾ ജേക്കബിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നു.