കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സെപ്റ്റംബർ 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹർത്താലാകും. രാജ്യത്തെ വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കരുതെന്നും നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് ഹർത്താലാചരിക്കാൻ വ്യാഴാഴ്ച ചേർന്ന ഇടതുമുന്നണി യോഗവും തീരുമാനിച്ചു.

ബിഎംഎസ് ഒഴികെ ട്രേഡ് യൂണിയനുകളെല്ലാം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് കേരളത്തിൽ ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ തീരുമാനിക്കുകയായിരുന്നു. എൽഡിഎഫിന് പിന്നാലെ യുഡിഎഫ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനം നിശ്ചലമാകും. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകളുടെ പിന്തുണയുമുണ്ട്.

സംസ്ഥാനത്ത് ബന്ദ് പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഹർത്താലാചരിക്കണമെന്ന് ആമുഖമായി സംസാരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹർത്താലിന്റെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. വിവിധ ഘടകകക്ഷി നേതാക്കൾ പിന്തുണച്ചു. ഉപസംഹരിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചു.