സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു. സംസ്ഥാനത്ത് പെരുമഴയിൽ 35 പേർ മരിച്ചു. ഒന്‍പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് നിലവിലുണ്ട്. ഞായറാഴ്ചവരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആശങ്കവേണ്ടെന്നും എന്നാല്‍ ജാഗ്രതപുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ ഒാറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. ഇതില്‍ പാലക്കാട് ജില്ലയിലാണ് അസാധാരണമായ രീതിയിലുള്ള തീവ്രമഴ രേഖപ്പെടുത്തിയിരിക്കുന്നത്.
ആലത്തൂരില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 40 സെന്‍റിമീറ്റര്‍ മഴ രേഖപ്പെടുത്തി.

ഒറ്റപ്പാലത്ത് 33, കൊല്ലങ്കോട് 31 , മണ്ണാര്‍ക്കാട് 30 , വടകരയില്‍ 30, വൈത്തിരിയില്‍ 28, മഞ്ചേരിയില്‍ 23 സെന്‍റി മീറ്റര്‍ ഇങ്ങനെയാണ് അതിതീവ്രമഴയുടെ കണക്കുകള്‍. 2018ലെ പ്രളകാലത്തെക്കാളും പലയിടങ്ങളിലും അധികം മഴപെയ്തു. ഇതാണ് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇത്രകനത്ത നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്. നാളെ ഏഴ് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കരസേനയുടെയും എന്‍ഡിആര്‍എഫിന്‍റയും കോസ്റ്റ്ഗാര്‍ഡിന്‍റെയും കൂടി സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 25,000ത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.

വെള്ളപ്പൊക്കത്തോടൊപ്പം വ്യാപകമായ മണ്ണിടിച്ചിലും വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. നാളെ വൈകുന്നേരത്തോടെ മഴകുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍. ഇത് വരെ സംസ്ഥാനത്ത് മഴയുടെ വന്‍കുറവുണ്ടായിരുന്നത് 14 ശതമാനമായി കുറഞ്ഞിട്ടുണ്ട്.