തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്നു മുതല്‍ രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. രജിസ്‌ട്രേഷനും ഏതോടൊപ്പം ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 60 വയസിനു മുകളില്‍ പ്രായമായവര്‍ക്കും 45-നും 59-നംു ഉടയില്‍ പ്രായമായ മറ്റു രോഗബാധിതര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

കേന്ദ്ര ആരോഗ്യമന്ദ്രാലയത്തിന്റെ നിര്‍ദ്ധേശം അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ നിര്‍ദ്ധേശിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ക്കും വാക്‌സിനേഷന്‍ സൈൗകര്യം ഒരുക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുക. കൊവിഡ് സെന്ററില്‍ പോയല്ലാതെ ആളുകള്‍ക്ക് സ്വയം രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

സ്വയം എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
കോവിന്‍ ( https://www.cowin.gov.in ) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ ഐഡി കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. രജിസ്‌ട്രേഷന് മുമ്പായി മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കുന്നതിന് ഒടിപി പരിശോധന നടത്തും.

രജിസ്‌ട്രേഷന്‍ സമയത്ത് കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണാനാകും. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന് ശേഷം ആ വ്യക്തിക്കായി ഒരു അക്കൗണ്ട് സൃഷ്ടിക്കപ്പെടും. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതാണ്. അതേസമയം ഓരോ ഗുണഭോക്താവിന്റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം.

വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകള്‍ എഡിറ്റു ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 വയസ് മുതല്‍ 59 വയസ് വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്ന് സ്ഥിരീകരിക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. യഥാസമയം ഗുണഭോക്താവിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും.

ഓപ്പണ്‍ സ്ലോട്ടുകളുടെ വിശദാംശങ്ങളും കോവിനില്‍ പ്രസിദ്ധീകരിക്കും. ഏതൊരു ഗുണഭോക്താവിനും അവരുടെ മുന്‍ഗണനയും സൗകര്യവും നോക്കി എപ്പോള്‍ വേണമെങ്കിലും എവിടെയും ലഭ്യതയ്ക്കനുസരിച്ച് ഒരു സ്ലോട്ട് തിരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും കഴിയും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതി ഓട്ടോമെറ്റിക്കായി ലഭ്യമാകുന്നതാണ്.

വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ് കൈയ്യില്‍ കരുതുക. ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. 45 വയസ് മുതല്‍ 59 വയസ് വരെയുള്ളവരാണെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.