യുകെയിൽ എനർജി ബിൽ വർദ്ധനവ് എത്രയെന്ന് ഇന്നറിയാം. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ ബുദ്ധിമുട്ടുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങളെ സഹായിക്കാൻ ചാൻസലർ ഋഷി സുനക് ഇന്ന് മൾട്ടി ബില്യൺ പൗണ്ടിന്റെ പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സാധാരണ ജനങ്ങൾ. എനർജി ബില്ലുകളിലെ വർദ്ധനവിന് പുറമേ പലിശനിരക്കിലും കൗൺസിൽ ടാക്‌സിലും നികുതിയിലും വർദ്ധനവ് നേരിടാനൊരുങ്ങുകയാണ് ജനങ്ങൾ.

കുതിച്ചുയരുന്ന ഹോൾസെയിൽ ഗ്യാസിന്റെ വില കാരണം എനർജി റെഗുലേറ്റർ ഓഫ്‍ഗം ഊർജ്ജ വില പരിധിയിൽ 50% വരെ വർധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ശരാശരി ബിൽ പ്രതിവർഷം £1,915 ആയി ഉയർന്നേക്കാമെന്നാണ് കരുതപ്പെടുന്നത്. വില പരിധി ഏകദേശം 22 ദശലക്ഷം കുടുംബങ്ങളെ ബാധിക്കുന്നു, ഇത് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. വർദ്ധനവ് പിടിച്ചുനിർത്താൻ സർക്കാർ നടത്തിയ ഇടപെടലുകൾ ഫലവത്തായില്ല.

അതേസമയം എല്ലാ കുടുംബങ്ങൾക്കും അവരുടെ ഊർജ്ജ ബില്ലുകളിൽ നിന്ന് £200 കിഴിവ് നൽകിക്കൊണ്ട് ബില്യൺ കണക്കിന് പൗണ്ടുകളുടെ പദ്ധതികൾ ചാൻസലർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ എനർജി ബില്ലുകളിൽ കുറവ് രേഖപ്പെടുത്തുമ്പോൾ കിഴിവ് നൽകുന്ന തുക തിരിച്ച് നൽകേണ്ടി വരുമെന്നാണ് സൂചന. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് 300 പൗണ്ട് വരെ അധിക സഹായവും നല്‍കുമെന്നാണ് സൂചന.

ഇതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തുടര്‍ച്ചയായ രണ്ടാം മാസവും ഉയര്‍ത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇത് നിരവധി ഭവനഉടമകള്‍ക്ക് ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് പേയ്‌മെന്റിന് വഴിയൊരുക്കും. ഈ ഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ചാന്‍സലര്‍ ഋഷി സുനാക് ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

എനര്‍ജി പ്രൈസ് വര്‍ദ്ധനവിന്റെ ആഘാതം കുറയ്ക്കാന്‍ കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ ലക്ഷക്കണക്കിന് ഭവന ഉടമകള്‍ക്ക് റിബേറ്റ് നല്‍കാനാണ് ചാന്‍സലര്‍ ഒരുങ്ങുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് എ മുതല്‍ സി വരെ സര്‍ക്കാര്‍ ഗ്രാന്റ് മൂലമുള്ള റിബേറ്റ് ലഭിക്കും. എനര്‍ജി വില വര്‍ദ്ധനവിന് പുറമെ നാഷണല്‍ ഇന്‍ഷുറന്‍സ്, കൗണ്‍സില്‍ ടാക്‌സ്, മറ്റ് ബില്ലുകള്‍ എന്നിവ ഉയരുമ്പോള്‍ കുടുംബങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.