ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കിരീടധാരണത്തിന് പിന്നാലെ ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും ഒരാഴ്ചത്തെ സ്കോട്ട് ലൻഡ് സന്ദർശനത്തിന്റെ തീയതി നിശ്ചയിച്ചു. ജൂലായ് 5 ബുധനാഴ്ച സെന്റ് ഗൈൽസ് കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷയിൽ രാജാവിന് സ്‌കോട്ട്‌ ലൻഡിന്റെ ബഹുമതികൾ സമ്മാനിക്കും. സ്‌കോട്ട്‌ ലൻഡിലെ ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് റോത്ത്‌സെ എന്നറിയപ്പെടുന്ന വെയിൽസിലെ രാജകുമാരനും രാജകുമാരിയും പരിപാടികളിൽ പങ്കെടുക്കും. 1953-ലെ കിരീട ധാരണത്തിനു ശേഷം എലിസബത്ത് രാജ്ഞിയുടെ സന്ദർശനത്തിൻെറ പിന്തുടർച്ചയാണ് ഇത്.

സ്കോട്ട് ലൻഡിന്റെ കിരീടാഭരണങ്ങളാണ് ബഹുമാന സൂചകമായി രാജാവിന് നൽകുക. ഇത് സാധാരണ എഡിൻബർഗ് കാസിലിൽ സന്ദർശകർക്കായി പ്രദർശനത്തിന് വച്ചിരുന്നു. സ്വർണ്ണം, വെള്ളി, വിലപിടിപ്പുള്ള രത്നങ്ങൾ എന്നിവകൊണ്ട് നിർമ്മിച്ച കിരീടം ബ്രിട്ടനിലെ ഏറ്റവും പഴയ കിരീടാഭരണമാണ്. കിരീടാഭരണങ്ങളിൽ രാജ്യത്തിന്റെ കിരീടം, ചെങ്കോൽ, വാൾ എന്നിവ ഉൾക്കൊള്ളുന്നു.

വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണത്തിൽ പ്രധാന പങ്കുവഹിച്ച സെന്റ് ഗൈൽസ് കത്തീഡ്രലിൽ സ്റ്റോൺ ഓഫ് ഡെസ്റ്റിനിയും ചടങ്ങിൽ ഉണ്ടായിരിക്കും. സ്കോട്ടിഷ് ജീവിതത്തിന്റെ വശങ്ങളെ പ്രതിനിധീകരിച്ച് നൂറോളം പേർ പങ്കെടുക്കുന്ന ഘോഷയാത്രയിലാണ് രാജാവ് ബഹുമതികൾ സ്വീകരിക്കുക. ചടങ്ങിലെ ഘോഷയാത്രയ്ക്ക് സ്കോട്ട് ലൻഡിലെ റോയൽ റെജിമെന്റ്, ഷെറ്റ്ലാൻഡ് പോണി മാസ്കറ്റ് കോർപ്പറൽ ക്രൂച്ചൻ IV നേതൃത്വം നൽകും. 1 ബ്രിഗേഡ് കേഡറ്റ് മിലിട്ടറി ബാൻഡിലെ കമ്പൈൻഡ് കേഡറ്റ് ഫോഴ്‌സ് പൈപ്പ്‌സ് ആൻഡ് ഡ്രംസിലെ കേഡറ്റ് സംഗീതജ്ഞർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.