സി.പി.എം പി.ബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. എയർ ആംബുലൻസിൽ മൃതദേഹം തലശ്ശേരിയിലേക്ക് എത്തിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.

എയർ ആംബുലൻസിൽ ഉച്ചയോടെ മൃതദേഹം എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖ നേതാക്കൾ നാളെ കണ്ണൂരിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിങ്കളാഴ്ചയായിരിക്കും കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്കാരം നടത്തുക. തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനമുണ്ടാവില്ല.

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററില്‍ പാര്‍ട്ടിക്കൊടി താഴ്ത്തി.ഞായറാഴ്ച ഉച്ചമുതല്‍ തലശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദർശനം. 3ന് രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്പലത്ത് സംസ്കാരം. അന്നു മാഹി, തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഹർത്താൽ ആചരിക്കും.