നെടുവത്തൂർ പഞ്ചായത്തിലെ ‘കാണാതായ’ ബിജെപി സ്ഥാനാർത്ഥി ഒടുവിൽ തിരിച്ചെത്തി. നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ അജീവ് കുമാറാണ് കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. അജീവ് കുമാറിനെ കാണ്മാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. സിപിഐ അനുഭാവിയായിരുന്ന അജീവ്കുമാര്‍ ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായതിനു ശേഷം ഭീഷണി ഉണ്ടായിരുന്നെന്നും കാണാതായതില്‍ ദുരൂഹത ഉണ്ടെന്നുമായിരുന്നു കുടുംബത്തിന്‍റെ പരാതി.

സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് അജീവ് നാടകീയമായി ഇന്ന് ഉച്ചയോടെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പലരിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതിനാലാണ് മാറി നിന്നതെന്നും അജീവ് കുമാർ പ്രതികരിച്ചു.

അജീവിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊലീസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. പിന്നാലെ അജീവ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചാരണവും തുടങ്ങി. അജീവിനെ കാണാതായതുമായി ഇടത് മുന്നണിക്ക് ഒരു ബന്ധവുമില്ലെന്ന് മുന്നണി നേതാക്കള്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു . പരാജയഭീതി കൊണ്ട് അജീവ് സ്വയം ഒളിവില്‍ പോയതായിരിക്കാമെന്നും ഇടത് നേതാക്കള്‍ പ്രതികരിച്ചിരുന്നു.