ന്യൂസ് ഡെസ്ക് മലയാളം യുകെ

ഷാഡോ അറ്റോർണി ജനറലായ ലോർഡ് ഫാൽക്കണർ ലോകജനതയെ ദുരിതത്തിൽ ആക്കിയ മഹാമാരിയെ പറ്റി നല്ല സമ്മാനം എന്ന് വിശേഷിപ്പിച്ചത് കനത്ത വിവാദങ്ങൾക്ക് വഴിവെക്കുന്നു. കോടീശ്വരന്മാരായ വക്കീലന്മാരുടെ യോഗത്തിനിടയിലെ ബ്രീഫിങ്ങിലാണ് ഈ പരാമർശം നടത്തിയത്. സഭയിലെ മുതിർന്ന ഫ്രണ്ട് ബെഞ്ചേഴ്സിൽ ഒരാൾ തന്നെ വിവിധ മോശമായ പരാമർശം നടത്തിയത് ഏറ്റവുമധികം ബാധിച്ചത് സർ കെയ്ർ സ്റ്റാർമറിനെയാണ്.

മഹാമാരിയുടെ സമയത്ത് മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങളെപ്പറ്റി ആണ് ലോർഡ് ഫാൽക്കണർ ഈ പരാമർശം നടത്തിയതെന്നും, അത്തരം വാക്കുകൾ ഉപയോഗിച്ചതിൽ തീവ്രമായി പരിതപിക്കുന്നു എന്നും സഹ പ്രവർത്തകർ പിന്നീട് അറിയിച്ചു. ലേബർ പാർട്ടി വക്താക്കൾക്ക് കോവിഡിനോടുള്ള സമീപനമാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് പാർട്ടി ചെയർമാൻ അമാൻഡ മില്ലിങ് പറഞ്ഞു.

വിവാദ പരാമർശം നടത്തിയ വ്യക്തി അന്താരാഷ്ട്ര ലോ ഫിർമായ ഗിപ്സൺ ഡണ്ണിലെ പാർട്ണർ ആണ്. കമ്പനിയിൽനിന്ന് എത്ര രൂപയാണ് ശമ്പളം വാങ്ങുന്നതെന്ന് ഫാൽക്കണർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കമ്പനിയിലെ ഓരോ വ്യക്തിയും ചുരുങ്ങിയത് രണ്ടര മില്യൺ പൗണ്ട് വാർഷികവരുമാനം നേടുന്നുണ്ടെന്ന വാർത്ത മുൻപ് പുറത്തുവന്നിരുന്നു.

കോവിഡ് 19 മഹാമാരി മൂലം മാറുന്ന സങ്കീർണ്ണമായ നിയമങ്ങൾ വക്കീലന്മാർക്ക് കൂടുതൽ സഹായകരമാണെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. ഇതിനുമുൻപ് സ്റ്റാർമറിന്റെ ഷാഡോ വിദ്യാഭ്യാസ സെക്രട്ടറിയായ കേറ്റ് ഗ്രീൻ കൊറോണയെ ‘ മികച്ച മഹാമാരി ‘ എന്ന് പരാമർശിച്ചതും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.