ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ വിവരങ്ങള്‍ പുറത്തായി. വിവരങ്ങള്‍ പ്രകാരം ലേബര്‍ പാര്‍ട്ടി നിരവധി വാഗ്ദാനങ്ങളാണ് രാജ്യത്തെ വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്. രാജ്യത്തിന്റെ ഊര്‍ജ്ജ മേഖല, റെയില്‍വേ എന്നിവ ദേശസാല്‍ക്കരിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. കൂടാതെ എന്‍എച്ച്എസിനായി 6 ബില്ല്യണ്‍ പൗണ്ടും സാമൂഹ്യ സുരക്ഷയ്ക്കായി 1.6 ബില്ല്യണ്‍ പൗണ്ടും നീക്കിവെക്കുമെന്നും പത്രിക വാഗ്ദാനം നല്‍കുന്നു. ശിശുസംരക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഒട്ടേറെ പദ്ധതികളാണ് ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നത്. യൂണിവേഴ്‌സിറ്റി തലത്തിലുള്ള ട്യൂഷന്‍ ഫീസുകള്‍ ഈടാക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്നും ചോര്‍ന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവയിലൂന്നിയുള്ള സമഗ്ര പദ്ധതിക്കാണ് കേര്‍ബിന്‍ പൂര്‍ണ്ണമായും പ്രാധാന്യം നല്‍കുന്നത്. കൂടാതെ രാജ്യത്തെ തൊഴില്‍ മേഖലയുടെ സംരക്ഷണം, വിവിധ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ ദേശസാല്‍ക്കരണം എന്നിവയ്ക്കും പാര്‍ട്ടി പ്രകടന പത്രികയില്‍ മുന്‍തൂക്കം നല്‍കുന്നു. പെന്‍ഷന്‍ പ്രായപരിധി 67 വയസ്സാക്കി ഉയര്‍ത്തുമെന്നും 43 പേജുള്ള പത്രിക വാഗ്ദാനം നല്‍കുന്നുണ്ട്. കോര്‍ബിന്റെ പോളിസി ചീഫ് ആന്‍ഡ്രൂ ഫിഷറാണ് പ്രകടന പത്രിക തയ്യാറാക്കിയത്.

നേരത്തേ പ്രഖ്യാപിച്ച ഇന്‍കം ടാക്‌സ് പരിധികളും പത്രികയിലുണ്ട്. 80,000 പൗണ്ട് വരെ വരുമാനമുള്ളവരുടെ ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവ ഉയര്‍ത്തില്ലെന്ന് ലേബര്‍ വാഗ്ദാനം ചെയ്യുന്നു. ബ്രിട്ടന്റെ ആണവ നയത്തിലും വ്യക്തമായ നിര്‍ദേശങ്ങള്‍ ലേബര്‍ നല്‍കുന്നുണ്ട്. ആണവായുധങ്ങള്‍ കുറയ്ക്കണമെന്ന് നിലപാടാണ് കോര്‍ബിന് ഉള്ളതെങ്കിലും ട്രൈഡന്റ് പദ്ധതി നവീകരണം പ്രധാന അജണ്ടയായി ചേര്‍ത്തിട്ടുണ്ട്.