ആണ്‍കുട്ടി ജനിക്കാനായി സഹോദരനോടൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു. ആണ്‍കുട്ടി ജനിക്കാന്‍ ആഗ്രഹിച്ച ഭര്‍ത്താവ് ഭാര്യയെ നിരവധി തവണ ഗര്‍ഭ ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവെന്നാണ് സ്ത്രീയുടെ മൊഴി.ഡല്‍ഹിയിലെ ജെയ്ത്ത്പുരിലാണ് സംഭവം. കൊലപാതകം നടത്തി പോലീസില്‍ വിവരമറിയിച്ചെങ്കിലും മറ്റൊരു കഥ മെനഞ്ഞ് പോലീസിന് മുന്നില്‍ അവതരിപ്പിക്കുകയാണ് യുവതി ആദ്യം ചെയ്തത്.
സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ഭര്‍ത്താവിനെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവര്‍ ആദ്യം പോലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് കൊലപാതക വിവരവും അതിനു പിന്നിലെ ദുരന്ത കഥയും പുറം ലോകമറിയുന്നത്.സി സി ടി വി പരിശോധിച്ച പോലീസുദ്യോഗസ്ഥര്‍ സ്ത്രീയുടെ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നത് ഇവരുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞു. വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് താനും സഹോദരനും ചേര്‍ന്നാണ് കൊലപാതകം ചെയ്തതെന്ന് സ്ത്രീ പറഞ്ഞത്.

സ്വന്തം സഹോദരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യാറുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു.18 വര്‍ഷമായി വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നെങ്കിലും പോഷകാഹാരക്കുറവ് മൂലം ആ കുട്ടി മരണപ്പെടുകയായിരുന്നു. പിന്നീട് ഒട്ടേറെ തവണ ഗര്‍ഭിണിയായെങ്കിലും പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിനാല്‍ ഗര്‍ഭ ഛിദ്രം നടത്താന്‍ ഭര്‍ത്താവ് ഓരോ തവണയും നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി.

‘ഒരു ആണ്‍കുട്ടി തന്നെ വേണമെന്ന നിര്‍ബന്ധ ബുദ്ധിയില്‍ സഹോദരനോടൊപ്പം കിടക്കാന്‍ ഭാര്യയെ നിരന്തരം നിര്‍ബന്ധിക്കുകയായിരുന്നു ഇയാള്‍. ഇതിന് എതിര്‍ത്തപ്പോഴെല്ലാം ലൈംഗിക കമ്പോളത്തില്‍ വില്‍ക്കുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി. സഹോദരന്‍ ഭര്‍ത്താവിന്റെ കമ്പനിയിലെ ജീവനക്കാരനായതിനാല്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഭാര്യാ സഹോദരനെ ഈ പ്രവൃത്തിക്ക് ഇയാള്‍ നിര്‍ബന്ധിച്ചത്.

ഭാര്യാ സഹോദരന്‍ കടം വീട്ടാനുള്ളത് എടുത്ത് പറഞ്ഞും സഹോദരനെ ഇയാള്‍ സഹോദരിയുമായി ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു’, പോലീസ് പറയുന്നു.ലഹരി നല്‍കി മയക്കി കിടത്തിയ ശേഷം ഷാളുകൊണ്ടു കഴുത്ത മുറുക്കിയാണ് ഇയാളെ ഭാര്യയും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു