എടത്വ: മദര്‍ തെരേസയുടെ ജന്മദിനമായ ഓഗസ്റ്റ്‌ 26 അന്താരാഷ്‌ട്ര കാരുണ്യ ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള അന്തർദേശിയ പ്രസിഡൻ്റ് പ്രൊഫ. എഫ്രീം സ്റ്റീഫൻ എ സൈൻ, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അറ്റോർണിയ ഗുട്ടറസ് എന്നിവർക്ക് കത്തയച്ചു.അനുകമ്പയുടേയും, പ്രതീക്ഷയുടേയും പ്രതീകമായ മദര്‍ തെരേസയുടെ ജന്മദിനത്തേക്കാള്‍ അന്താരാഷ്‌ട്ര കാരുണ്യ ദിനമായി ആചരിക്കുവാന്‍ യോഗ്യമായ മറ്റൊരു ദിനമില്ലെന്ന് കത്തിലൂടെ സൂചിപ്പിച്ചു

പാവപ്പെട്ടവര്‍, വിശന്നു വലയുന്നവര്‍, ഭവനരഹിതര്‍, അംഗവൈകല്യമുള്ളവര്‍, കുഷ്ഠരോഗികള്‍ തുടങ്ങി സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവരുടെയിടയില്‍ മദര്‍ തെരേസ നടത്തിയ കാരുണ്യപ്രവര്‍ത്തികളുടെ ആദരണാര്‍ത്ഥം മദറിന്റെ ജന്മദിനം അന്താരാഷ്‌ട്ര കാരുണ്യ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കത്തിൽ ഉൾപെടുത്തി.

1910 ഓഗസ്റ്റ് 26ന് അൽബേനിയയിൽ ജനിച്ച ആഗ്നസ് ആണ് കാരുണ്യത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് മദർ തെരേസയായത്. സന്യാസ ജീവിതം സ്വീകരിച്ച ആഗ്നസ് 1929 ൽ ആണ് ഇന്ത്യയിലെത്തുന്നത്.1931 മെയ് 24ന് സഭാ വസ്ത്രം സ്വീകരിക്കുകയും മിഷണറി പ്രവർത്തനത്തിനിടയിൽ മരണമടഞ്ഞ തെരേസ മാർട്ടിൻ എന്ന ഫ്രഞ്ച് കന്യാസ്ത്രീയുടെ നാമം സ്വീകരിക്കുകയും ചെയ്തു.1950 ഒക്ടോബർ മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സഭ ആരംഭിച്ചു. ഭാരതവും ലോകം മുഴുവൻ മദർ തെരേസ്സയുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു. 1962 ൽ പത്മശ്രീ നല്കി രാഷ്ട്രം ആദരിച്ചു.1980 ൽ രാഷ്ട്രത്തിൻ്റെ പരമോന്നത ബഹുമതിയായ ഭാരതരത്നവും നല്കി.1992 ൽ ‘ഭാരത് ശിരോമണി’ പുരസ്ക്കാരവും രാഷ്ട്രപതിയിൽ നിന്നും സ്വീകരിച്ചു.

1997 സെപ്റ്റംബർ 5നാണ് എൺപത്തി ഏഴാം വയസ്സിൽ മദർ ദിവംഗതയായത്. 134 രാജ്യങ്ങളിലായി 4500 ൽ അധികം സന്യാസിനികൾ മദർ തെരേസ തുടങ്ങി വെച്ച ‘മിഷണറീസ് ഓഫ് ചാരിറ്റി ‘ യിൽ സേവന പ്രവർത്തനം തുടരുന്നു.