ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ലിവർപൂൾ നഗരത്തിൽ നടന്ന വെടിവെപ്പിൽ 9 വയസ്സുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റ് രണ്ടു പേർക്കു കൂടി പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ കിങ്സ്ഹീത്ത് അവന്യൂവിലെ ഒരു വീട്ടിൽ വെച്ചാണ് വെടിവെപ്പ് നടന്നത്. നെഞ്ചിനു വെടിയേറ്റ പെൺകുട്ടി ആശുപത്രിയിൽ എത്തിയ ശേഷമാണ് മരണപ്പെട്ടത്. സംഭവത്തിൽ മറ്റൊരു പുരുഷനും സ്ത്രീക്കും പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെടിവെപ്പ് നടത്തിയ ആളെ പോലീസ് അന്വേഷിക്കുന്നതിനാൽ സംഭവസ്ഥലത്ത് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വെടിവെപ്പ് നടന്നത് തികച്ചും അപ്രതീക്ഷിത സംഭവമാണെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് വ്യക്തമാക്കി. ഇത്തരം ഭയാനകമായ സാഹചര്യങ്ങളിലൂടെ ഒരു മാതാപിതാക്കൾക്കും തങ്ങളുടെ മക്കളെ നഷ്ടപ്പെടാൻ സാഹചര്യമുണ്ടാകരുതെന്നും , അതിനാൽ തന്നെ വെടിവെപ്പ് നടത്തിയ ആളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻതന്നെ അധികൃതരെ അറിയിക്കണമെന്നും അവർ നിർദ്ദേശിച്ചു. ഇത്തരത്തിലൊരാളെ സമൂഹത്തിലൂടെ സ്വതന്ത്രമായി നടക്കാൻ അനുവദിക്കരുതെന്നും ജനങ്ങൾ അധികൃതരോട് പൂർണ്ണമായി സഹകരിക്കണമെന്നും അവർ നിർദ്ദേശിച്ചു.

തികച്ചും ന്യായീകരിക്കാൻ ആകാത്ത ഒരു പ്രവർത്തിയാണ് സമൂഹത്തിൽ നടന്നതെന്ന് ലിവർപൂൾ മേയർ
ജോഹാൻ ആൻഡേഴ്സൺ പ്രതികരിച്ചു. സംഭവം ചുറ്റും താമസിക്കുന്ന തങ്ങളെ കൂടി ഭയപ്പെടുത്തുന്നതായിരുന്നെന്ന് സമീപവാസികളിൽ ഒരാൾ പ്രതികരിച്ചു. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ എല്ലാവരും ജാഗ്രത പുലർത്തണമെന്ന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.