മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് എ എ റഹിം എം.പി. മാത്യു കുഴൽനാടൻ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് ഫേസ്ബുക്കിലൂടെ മറുപടി പറയുകയായിരുന്നു റഹിം.

ആരോപണങ്ങൾ ഉയർന്നുവന്ന ഉടൻ വെബ്‌സൈറ്റ് അപ്രത്യക്ഷമായെന്ന് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത് അസംബന്ധമാണ്. സ്വർണക്കടത്ത് പിടിക്കുന്നത് 2020 ജൂലായ് അഞ്ചിനാണ്. 13.4.2020നാണ് സൈറ്റ് അപ്രത്യക്ഷമായത്. 11.5.2020ൽ അത് തിരികെ വന്നു. മാത്യു നിയമസഭയിൽ പറഞ്ഞത് വിവാദമുണ്ടായ ഉടൻ സൈറ്റ് പോയെന്നാണ്. ഏത് വിവാദമാണ് അദ്ദേഹം ഉന്നയിച്ചത്. പ്രസംഗം കേട്ടാൽ അറിയാം സ്വർണക്കടത്ത് തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാൽ ആ ഡേറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് റഹിം പറഞ്ഞു.

സ്പ്രിംഗ്ലർ വിവാദത്തിലാണ് വെബ്‌സൈറ്റ് അപ്രത്യക്ഷമായതെന്ന് മാത്യു കുഴൽനാടൻ വിശദീകരിച്ചു. അതും തെറ്റാണ്. മുഖ്യമന്ത്രിയുടെ മകളെ മുൻനിർത്തി ഈ അനാവശ്യ വിവാദം ആദ്യമായി ഉന്നയിച്ചത് പി.ടി. തോമസാണ്. മരിച്ച ഒരാളെക്കുറിച്ച് കൂടുതൽ പോകുന്നില്ലെന്ന് പറഞ്ഞ റഹിം, തെറ്റായ കാര്യങ്ങൾ പറഞ്ഞതിൽ മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്നും റഹീം ആവശ്യപ്പെട്ടു.