കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ ഇന്ന് സഭയില്‍ വിശ്വാസ വോട്ട് തേടിയില്ല. വിശ്വാസ വോട്ട് എന്ന് തേടണമെന്ന് എന്ന് നിര്‍ദ്ദേശിക്കാനുള്ള അവകാശം ഗവര്‍ണര്‍ക്കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ വനേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണഘടന ചട്ടങ്ങള്‍ പാലിക്കണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ഠണ്ടന്‍ ആവശ്യപ്പെട്ടപ്പോള്‍ സഭയെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ചു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ ഈ മാസം 26 ന് സഭ വീണ്ടും സമ്മേളിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ഇന്ന് വിശ്വാസ വോട്ട് തേടാനായിരുന്നു ഗവര്‍ണര്‍ നേരത്തെ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സഭയില്‍ എങ്ങനെ കാര്യങ്ങള്‍ നടത്തണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന നിലപാടാണ് സര്‍ക്കാരും സ്പീക്കറും തീരുമാനിച്ചത്. ഇന്നലെ രാത്രി മന്ത്രിസഭ യോഗം ചേര്‍ന്ന് ഗവര്‍ണറെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം വിശ്വാസ വോട്ട് തേടാൻ തയ്യാറാണെന്നും അതിന് മുമ്പ് ബിജെപി തടവിലാക്കിയ കോൺഗ്രസ് എംഎൽഎമാരെ മോചിപ്പിക്കണമെന്നായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം. കോൺഗ്രസിൽ രാജിവെച്ച എംഎൽഎമാർ ബാംഗളുരുവിൽ ബിജെപിയുടെ തടവിലാണെന്നാണ് ആരോപണം.

ഇന്ന് രാവിലെ സഭയിലെത്തിയ ഗവര്‍ണര്‍ എല്ലാ ചട്ടങ്ങളും പാലിച്ച് മധ്യപ്രദേശിന്റെ അന്തസ് ഉയര്‍ത്തിപിടിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി കോണ്‍ഗ്രസ് അംഗങ്ങള്‍ ഗവര്‍ണര്‍ സഭയെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം തുടങ്ങി. ഇതേ തുടര്‍ന്നാണ് ഈ മാസം 26 വരെ സഭ നിര്‍ത്തിവെച്ചത്. ഇനി അതിന് ശേഷമെ വിശ്വാസ വോട്ടു നടക്കുകയുള്ളൂ

വിജയ ചിഹ്നം കാണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി കമല്‍നാഥും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും സഭയിലെത്തിയത്. ബിജെപി നേതാവും മുന്‍മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹ്വാനും ആത്മവിശ്വാസത്തോടെയാണ് സഭയില്‍ എത്തിയത്.
വിശ്വാസ വോട്ട് സംബന്ധിച്ച് സ്പീക്കറാണ് തീരുമാനമെടുക്കുകയെന്ന് ഇന്നലെ ഗവര്‍ണറെ കണ്ടതിന് ശേഷം മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സ്പീക്കറോട് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്

കോണ്‍ഗ്രസിന് സഭയില്‍ 108 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 22 പേരാണ് രാജി സമര്‍പ്പിച്ചത്. ഇത് സ്വീകരിക്കപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം തികയ്ക്കാനുള്ള സീറ്റുകള്‍ ഉണ്ടാവില്ല. 230 അംഗസഭയില്‍ 22 പേരുടെ പേര് രാജി സ്വീകരിക്കുകയാണെങ്കില്‍ ആകെ സീറ്റ് 206 ആകും. 104 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ആവശ്യം . രാജി സ്വീകിരിച്ചാല്‍ ഇന്നത്തെ അവസ്ഥയില്‍ കോണ്‍ഗ്രസിന് അത്രയും അംഗങ്ങളുടെ പിന്തുണയില്ല. രാജിക്കാര്യം നേരിട്ട് വിശദീകരിക്കണമെന്നാണ് സ്പീക്കർ ആവശ്യപ്പെട്ടിട്ടുള്ളത്.