അപ്രതീക്ഷിത വഴിത്തിരിവുകളാൽ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ രാഷ്ട്രീയ മഹാനാടകത്തിനു തിരശീല. തിരഞ്ഞെടുപ്പ് ഫലം വന്ന് 31–ാം ദിവസം മഹാരാഷ്ട്രയിൽ ബിജെപി– എന്‍സിപി സർക്കാർ അധികാരമേറ്റു. മുൻ മുഖ്യമന്ത്രി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനു പദവിയിൽ രണ്ടാമൂഴം.

എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയിലെത്തിയതിനു തൊട്ടുപിന്നാലെയാണു രാഷ്ട്രീയവൃത്തങ്ങളെ ഞെട്ടിച്ച നീക്കം. മഹാരാട്രയിൽ ഇരുനൂറിലേറെ സീറ്റ് നേടാമെന്നായിരുന്നു ബിജെപി– ശിവസേനാ സഖ്യത്തിന്റെ സ്വപ്നം. പക്ഷേ വോട്ടെണ്ണിയപ്പോൾ ഫലം പ്രതീക്ഷിച്ച പോലെയായില്ല.

ഒറ്റയ്ക്കു ഭൂരിപക്ഷമെന്ന ബിജെപി മോഹത്തിനും തിരിച്ചടിയേറ്റു. സീറ്റ് കുറഞ്ഞെങ്കിലും നിർണായക ശക്തിയായി മാറിയ ശിവസേനയുടെ വിലപേശൽ ശക്തി കൂടി. ഇത്തവണ പത്തിലേറെ സീറ്റ് അധികം നേടിയ എൻസിപി ചർച്ചകളുടെ കേന്ദ്രമായി. ശരദ് പവാർ നയിച്ച പ്രതിപക്ഷ പ്രചാരണത്തിന്റെ തണലിൽ കോൺഗ്രസ് പ്രകടനവും മെച്ചപ്പെട്ടിരുന്നു.