മുഖ്യമന്ത്രിയുടെ കരുതല്‍ കേരളത്തില്‍ മാത്രമല്ല. കേരളത്തിന് പുറത്തും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒപ്പമുണ്ടെന്ന് തെളിയുകയാണ്. ബ്രിട്ടനില്‍ പഠിക്കുന്ന അമലിനാണ് ഇത്തവണ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ തുണയായത്. തന്റെ മകന് ഭക്ഷണം ലഭിക്കുന്നില്ലെന്ന് അറിഞ്ഞതോടെ വിഷമത്തില്‍ ബാന്‍സി മുഖ്യമന്ത്രിയെ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും സാധിക്കുമോ എന്ന ആശങ്കയില്‍ തന്നെയാണ് സന്ദേശം അയച്ചത്.

എന്നാല്‍ ബാന്‍സിക്ക് പിന്നാലെ വന്നത് ഒരു സന്തോഷ വാര്‍ത്തയാണ്. മകന്റെ മുറിയില്‍ ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തി എന്ന അറിയിപ്പാണ് ലഭിച്ചത്. സന്ദേശമയച്ച് മണിക്കൂറുകള്‍ക്കകമാണ് മകന്റെ ഫ്‌ളാറ്റിലെത്തിയത് ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിയത്. ചേവായൂര്‍ സ്വദേശിയായ ബാന്‍സി ജോസാണ് ബ്രിട്ടനില്‍ പഠിക്കുന്ന മകന്‍ അമല്‍ ഷാജിയും സുഹൃത്തായ നടുവണ്ണൂര്‍ സ്വദേശി ആദിത്യനും അനുഭവിക്കുന്ന ദുരിതം മുഖ്യമന്ത്രിയെ അറിയിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ലണ്ടനില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ് പഠനത്തിനായി അമല്‍ ബ്രിട്ടനിലേയ്ക്ക് പോയത്. എട്ട് മാസം മുന്‍പാണ് ബ്രിട്ടനിലേയ്ക്ക് തിരിച്ചത്.

കൊവിഡ് ആയതിനാല്‍ പുറത്തുപോവാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനായില്ല. ഒരു നേരം ഭക്ഷണം കഴിച്ചാണ് ഇരുവരും വിശപ്പടക്കിയത്. ഇതറിഞ്ഞതോടെയാണ് 17നു വൈകീട്ട് അഞ്ചിന് ബാന്‍സി മുഖ്യമന്ത്രിക്ക് കത്തയച്ചത്. അഞ്ചരയായപ്പോഴേയ്ക്കും അമലിന്റെ വിലാസം, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിയെത്തി. ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിയതായി അല്‍പ്പസമയത്തിനകം അമലിന്റെ ഫോണ്‍ വന്നെന്ന് ബന്‍സി പറയുന്നു.