മലയാള സിനിമ അടക്കി ഭാവിയില്‍ തന്റെ മക്കള്‍ ഭരിക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവചിച്ചിരുന്നു സുകുമാരന്‍. അഭിനേതാവും നിര്‍മ്മാതാവുമൊക്കെയായി മുന്നേറുന്നതിനിടയില്‍ സംവിധാനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകളും അദ്ദേഹം നടത്തിയിരുന്നു. ആ മോഹം സാക്ഷാത്ക്കരിക്കും മുന്‍പ് അദ്ദേഹം യാത്രയായിരുന്നു. അച്ഛന്റെ ആ സ്വപ്‌നമാണ് പൃഥ്വിരാജ് ലൂസിഫറിലൂടെ സാക്ഷാത്ക്കരിച്ചത്. താന്‍ സംവിധാനം ചെയ്ത സിനിമ മകന്‍ സമര്‍പ്പിച്ചതും അച്ഛനായിരുന്നു. മക്കള്‍ എന്തെങ്കിലുമൊക്കെ ആയിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അത് അവരെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണെന്ന് മല്ലിക സുകുമാരന്‍ പറയുന്നു.

ഈശ്വരാനുഗ്രഹം കൊണ്ടാണ് ഇവിടെ വരെ എത്തിയത്. എവിടേയും താന്‍ ശുപാര്‍ശയ്ക്കായി പോയിട്ടില്ല. ഇനി പോവുകയുമില്ലെന്നും മല്ലിക പറയുന്നു. ആരേയും ബോധ്യപ്പെടുത്താനും പുറകെ നടക്കാനും പോവാറില്ല തങ്ങള്‍. ഇതൊന്നും കാണാന്‍ സുകുമാരന്‍ ചേട്ടന്‍ ഇല്ലല്ലോയെന്നുള്ള സങ്കടം മനസ്സിലുണ്ട്. മക്കളുടേയും മരുമക്കളുടേയും പുതിയ വിശേഷങ്ങളെക്കുറിച്ചും താരം വാചാലയായിരുന്നു.

പൂര്‍ണിമയ്ക്ക് മികച്ച സംരംഭകയ്ക്കുള്ള പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഈ അംഗീകാരം അവള്‍ക്ക് ലഭിക്കുന്നത് കാണാനായി താനും ഒപ്പം പോവുന്നുണ്ട്. ഇന്ദ്രന്റെ പുതിയ സിനിമയായ ആഹായുടെ ടീസര്‍ ഗംഭീരമായിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന നല്ലൊരു സിനിമയായി ആഹാ മാറും. ഈ സിനിമ എല്ലാവരും കാണണമെന്ന് താന്‍ അപേക്ഷിക്കുന്നുവെന്നും മല്ലിക പറഞ്ഞിരുന്നു.

പൃഥ്വിരാജിന്റെ കാര്യത്തില്‍ പ്രത്യേക ആശങ്കകളൊന്നുമില്ല. സുഖമായിട്ടിരിക്കുന്നുണ്ട് അവന്‍. അവന്റെ കാര്യങ്ങള്‍ കൃത്യമായി നോക്കുന്നതിന് നല്ലൊരു ടീമുണ്ട്. എന്റെ മക്കളെ ദൈവം കാത്തോളൂമെന്നും ദൈവവിശ്വാസിയായ അമ്മയാണ് താനെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ആടുജീവിതത്തിനായി നാടുവിടുകയാണ് താനെന്ന് പൃഥ്വിരാജ് കുറിച്ചപ്പോള്‍ എന്റെ കുഞ്ഞിനെ സര്‍വ്വശക്തനായ ദൈവം രക്ഷിക്കട്ടെയെന്നായിരുന്നു മല്ലിക കുറിച്ചത്.