തന്‍റെ ഏറ്റവും വലിയ രാഷ്ട്രീയം സിനിമയാണെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍, സംവിധായകന്‍ ജൊഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

കൃത്യമായ രാഷ്ട്രീയം ഉള്ള ഒരാളാണ് താന്‍, പക്ഷേ മത്സരരംഗത്ത് ഇല്ല. ഇതുവരെ ആരും മത്സരിക്കാനും ആവശ്യപ്പെട്ടിട്ടില്ല. സിനിമ മേഖലയില്‍ നിന്നുള്ളവര്‍ രാഷ്ടീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് ഞാന്‍ അത് ചെയ്യാത്ത കാര്യമാണ്. അതിനാൽ അതേക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു.

ഞാൻ സ്ഥാനാർത്ഥിയായി നിൽക്കുന്നില്ല. അതിനാൽ പ്രചാരണത്തിന് ഇറങ്ങേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. പ്രീസ്റ്റ് ഒരു സംവിധായകന്റെ സിനിമയാണെന്നും പുതിയ ചില കാര്യങ്ങള്‍ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും മമ്മൂട്ടി സംസാരിച്ചു.

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ്. ഫാദര്‍ ബെനഡിക്ക്റ്റ് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫിന്‍ ടി ചാക്കോയാണ്. ആന്‍റോ ജോസഫ് കമ്പനിയും ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ഒന്നര വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം തിയറ്ററില്‍ എത്തുന്നത്.