ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: സ്‌കോട്ടിഷ് അതിർത്തിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിന് മുൻപ് പ്രതിയായ അക്രമി പെൺകുട്ടിയെ സ്ത്രീ വേഷം ധരിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. ആമി ജോർജ്ജ് എന്നറിയപ്പെടുന്ന ആൻഡ്രൂ മില്ലർ ഫെബ്രുവരിയിൽ പെൺകുട്ടിക്ക് വീട്ടിലേക്ക് ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇതാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് സ്വന്തം വീട്ടിൽ കൊണ്ടുപോയി അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

അറിയാതെ കെണിയിൽ പെട്ടുപോയ പെൺകുട്ടി അനുഭവിച്ച മാനസിക അവസ്ഥയും ഭയവും അവളെ വല്ലാതെ അലട്ടി. എന്നാൽ, പിറ്റേ ദിവസം അക്രമി ഉറങ്ങിയതിന് ശേഷം, അതിസാഹസികമായി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. 999 എന്ന പോലീസ് നമ്പർ ഡയൽ ചെയ്ത പെൺകുട്ടിയെ സ്ഥലത്തെത്തി ഉദ്യോഗസ്ഥർ മോചിപ്പിച്ചു. പ്രതിയായ ആൻഡ്രൂ മില്ലറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്ന് കുട്ടികളുടെ പിതാവാണ് ഇയാൾ എന്നുള്ളതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയെ സ്ത്രീയെന്ന വ്യാജേനെയല്ല തട്ടിക്കൊണ്ടുപോയതെന്നും താനൊരു ട്രാൻസ്‌ജെൻഡർ വ്യക്തി ആണെന്നും, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകാനുള്ള തയാറെടുപ്പുകൾ നടക്കുക ആയിരുന്നെന്നും ഇയാൾ കോടതിയെ ധരിപ്പിച്ചു. അതേസമയം, ജന്മനാ സ്വഭാവ വൈകൃതങ്ങൾക്ക് ഇരയാണ് ഇയാൾ എന്നാണ് ആളുകൾ പറയുന്നത്.