ജപ്പാനിൽ ജോക്കർ വേഷം ധരിച്ചെത്തിയ യുവാവ് ട്രെയിനുള്ളിൽ നടത്തിയ അതിക്രമത്തിൽ പത്തോളം പേർക്ക് പരിക്ക്. ഒരാളെ കുത്തി പരിക്കേൽപ്പിച്ച ശേഷം, യുവാവ് പ്രത്യേക തരം ദ്രാവകം ഒഴിച്ചശേഷം തീകൊളുത്തുകയും ചെയ്തു. നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം. 24കാരനായ യുവാവ് നടത്തിയ അതിക്രമത്തിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടും യാത്രക്കാർക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 60 വയസ് പ്രായമുള്ള ഒരാൾ കുത്തേറ്റ് അവശനിലയിലായിരുന്നു, അതേസമയം അക്രമി ട്രെയിനിന് ചുറ്റും ദ്രാവകം വിതറി തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ട്വിറ്ററിൽ അപ്‌ലോഡ് ചെയ്‌ത ഒരു വീഡിയോയിൽ ഒരു ബോഗിയിൽ നിന്ന് ആളുകൾ ഓടിപ്പോകുന്നത് കാണാം, സെക്കന്റുകൾക്ക് ശേഷം, ഒരു ചെറിയ സ്‌ഫോടനത്തെ തുടർന്ന് തീപിടുത്തം ഉണ്ടായി. ബോഗിയിലെ വിൻഡായോലൂടെയും മറ്റും ആളുകൾ പുറത്തേക്ക് ചാടുന്നതും വീഡിയോയിൽ കാണാം.

“ഇതൊരു തമാശ ആണെന്ന് ഞാൻ കരുതി,” ഒരു സാക്ഷി ജപ്പാനിലെ യോമിയുരി പത്രത്തോട് പറഞ്ഞു, മറ്റ് യാത്രക്കാർ പരിഭ്രാന്തരായി താൻ ഇരുന്ന ട്രെയിൻ ബോഗിയിലേക്ക് ഓടി കയറുന്നുണ്ടായിരുന്നു. “അപ്പോൾ, ഒരു മനുഷ്യൻ ഒരു നീണ്ട കത്തി പതുക്കെ വീശി ഈ വഴി നടക്കുന്നത് ഞാൻ കണ്ടു.” കത്തിയിൽ ചോരയുണ്ടെന്ന് അയാൾ പറഞ്ഞു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനായ ഷിൻജുകുവിലേക്കുള്ള കെയോ എക്സ്പ്രസ് ലൈനിൽ പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ജപ്പാനിൽ ലോവർ ഹൗസ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ കെയോ ലൈനിലെ ഭാഗിക സേവനം ഞായറാഴ്ച വൈകി നിർത്തിവച്ചു. ട്രെയിൻ നിർത്തിയ സ്റ്റേഷന് പുറത്ത് നിരവധി അഗ്നിശമന സേനാംഗങ്ങളും പോലീസും എമർജൻസി വാഹനങ്ങളും കാത്തുനിൽക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജോക്കർ വേഷത്തിൽ യുവാവ് അക്രമം നടത്തിയതിന് പിന്നാലെ ആണിതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.