കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. ഇതോടെ ഇവര്‍ ഉടന്‍ ജയില്‍ മോചിതരാകും. 22 വര്‍ഷത്തിന് ശേഷമാണ് മണിച്ചന് മോചിതനാകുന്നത്.

33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു.എന്നാല്‍ വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരില്‍ 33 പേരെ വിടാന്‍ തീരുമാനം എടുത്തത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. 20 വര്‍ഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം.

മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനുള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാ ചട്ടങ്ങളും പാലിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്ത 64 പട്ടിക 33 ആയി ചുരുങ്ങിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

പല കാരണങ്ങളായാല്‍ ജയില്‍ ഉപദേശക സമിതികള്‍ തള്ളിയ 33 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്. ആദ്യമായാണ് ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ പ്രകാരം മന്ത്രിസഭാ യോഗം തടവുകാരുടെ മോചനത്തിന് തീരുമാനമെടുത്തത്. മണിച്ചന്റെ മോചന കാര്യത്തില്‍ നാല് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. മെയ് 20നാണ് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്.

മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവര്‍ക്ക് കൂട്ടമോചനം നല്‍കുന്നത്.

31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ചനഷ്ടമാകുകയും 500 പേര്‍ ചികിത്സതേടുകയുംചെയ്ത മദ്യദുരന്തക്കേസിലെ പ്രതിയായതിനാല്‍ രാജ്ഭവന്‍ മണിച്ചന്റെ ജയില്‍മോചനമെന്ന ആവശ്യത്തെ ഗൗരവമായാണ് കണ്ടിരുന്നത്. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠന്‍ എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി കഴിഞ്ഞവര്‍ഷം വിട്ടയച്ചിരുന്നു.

വ്യാജമദ്യദുരന്ത കേസില്‍ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ചനഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷംകലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കായി മറ്റൊരു 43 വര്‍ഷവും വിധിച്ചിരുന്നു. ശിക്ഷ ഒരേകാലത്ത് അനുഭവിച്ചാല്‍ മതി. ജീവപര്യന്തം ജീവിതാവസാനംവരെയാണെന്നും വിചാരണചെയ്ത കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മറ്റുചില പ്രതികളുടെ ശിക്ഷയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും മണിച്ചന്റെ ശിക്ഷ ഇളവുചെയ്തിരുന്നില്ല.

പൂജപ്പുര സെന്‍ട്രന്‍ ജയിലിലായിരുന്ന മണിച്ചന്‍ ശാന്തപ്രകൃതക്കാരനായതിനാല്‍ നെട്ടുകാല്‍ത്തേരി തുറന്നജയിലിലേക്ക് മാറ്റി. ജയിലില്‍ മികച്ച കര്‍ഷകനായാണ് അറിയപ്പെടുന്നത്.

2000 ഒക്ടോബര്‍ 31-നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നിര്‍മാണത്തിനായി മണിച്ചന്റെ വീട്ടില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വിതരണംചെയ്യുകയായിരുന്നു. വിതരണക്കാരി ഹൈറുന്നീസ(താത്ത) തടവ് അനുഭവിക്കേ 2009-ല്‍ മരിച്ചു. മണിച്ചന്റെ ഡയറിയില്‍നിന്ന് ചില സി.പി.എം. നേതാക്കള്‍ക്കും പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തിയതും വിവാദമായിരുന്നു.