ജമ്മുകാശ്മീരിലെ കത്വയിൽ എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച നടി മഞ്ജു വാര്യർക്കും എഴുത്തുകാരി ദീപ നിശാന്തിനുമെതിരെ ബിജെപി നേതാവിന്റെ അശ്‌ളീല പരാമർശം. ബിജെപിയുടെ മുൻ പെരുമ്പളം മണ്ഡലം പ്രസിഡന്റും ആർഎസ്എസ് പ്രവർത്തകനുമായ രാമചന്ദ്രൻ ആണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അശ്‌ളീല പരാമർശം നടത്തിയത്.

പെരുമ്പളത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനും വീട്ടമ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ചതിനും ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തന്റെ ഫേസ്ബുക്‌ പോസ്റ്റിലൂടെയാണ് ബിജെപി നേതാവ് പരാമർശം നടത്തിയത്.

കത്വ വിഷയത്തിൽ മഞ്ജുവാര്യരുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ; <

കത്വ എന്ന നാടിന്റെ പേര് കേള്‍ക്കുമ്ബോള്‍ ഇപ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണം. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്ബലുകള്‍ക്ക്. തകര്‍ന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച്‌ നിന്ന് അത് അറുത്തു നല്കുകയാണ് വേണ്ടത്. ഓരോ ഭാരതീയനും അവളോട് മാപ്പു ചോദിക്കേണ്ട നേരമാണിത്. ഒന്നും പകരമാകില്ല, കുങ്കുമപ്പൂ പോലെയുളള ആ കുരുന്നിന്റെ ജീവനും അഭിമാനത്തിനും.

ഓരോ തവണയും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ വലിയൊരു കരച്ചിലായി അവസാനിക്കുമ്ബോള്‍ നാം രോഷാകുലരാകും, പ്രതികരിക്കും. പക്ഷേ അവിടെ തീരുന്നു എല്ലാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകള്‍ക്ക് അറുതിയാകൂ. അതുണ്ടാകാത്തിടത്തോളം, മാറാത്ത വ്യവസ്ഥയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് നമുക്ക് ഇനിയുമിനിയും ഓരോരുത്തരെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാം.’

ആ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കരുത്! കൊന്നത് ദൈവത്തിൻ്റെ കൺമുമ്പിൽ വെച്ചാണ്… കൊന്നവരിൽ ദൈവത്തിൻ്റെ പ്രതിപുരുഷന്മാരുണ്ട്.. നിയമപാലകരുണ്ട്… “ബേട്ടീ ബച്ചാവോ” ന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുന്ന പ്രധാനമന്ത്രിയും നമുക്കുണ്ട് !!

എന്നായിരുന്നു ദീപ നിശാന്തിന്റെ പ്രതികരണം.