നടി മഞ്ജുവാര്യര്‍ക്ക് മലയാള സിനിമയില്‍ അപ്രഖ്യാപിത വിലക്ക്. മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കി എടുക്കാന്‍ തീരുമാനിച്ച രണ്ട് സിനിമകളില്‍ നിന്നും പ്രമുഖ യുവ സംവിധായകനടക്കമുള്ളവരാണ് പിന്‍വാങ്ങിയത്. ഒന്ന് സംവിധായകന്റെ തന്നെ പിന്‍മാറ്റമാണെങ്കില്‍ മറ്റേത് നിര്‍മ്മാതാവിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

സിനിമാ മേഖലയിലെ ശക്തരായ വിഭാഗത്തെ പ്രകോപിപ്പിച്ച് മുന്നോട്ട് പോകേണ്ട എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണത്രെ ഈ തീരുമാനം. തിരക്കഥ പൂര്‍ത്തിയാക്കിയ യുവസംവിധായകന്‍ നിര്‍മാതാവുമായി ചര്‍ച്ച നടത്തവെ മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കിയാല്‍ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. എന്നാല്‍ ആരെ അഭിനയിപ്പിച്ചാലും മഞ്ജുവേണ്ടന്ന പിടിവാശിയിലായിരുന്നു നിര്‍മ്മാതാവ്. അതിന് തന്റേതായ കാരണങ്ങള്‍ നിരത്തവെയാണ് മറ്റൊരു സംവിധായകനും മഞ്ജുവിനെ അവസാന നിമിഷം ഒഴിവാക്കേണ്ടി വന്ന കാര്യം അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടിയത്.

താരങ്ങള്‍ക്കിടയില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്നതായ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കെയാണ് അതിനെ സാധൂകരിക്കുന്ന തീരുമാനങ്ങളും ഇപ്പോള്‍ പുറത്തേക്ക് വരുന്നത്. ദിലീപുമായുള്ള വേര്‍പിരിയലിനുശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യര്‍ക്ക് മികച്ച അവസരങ്ങളാണ് ലഭിച്ച് വന്നിരുന്നത്. മോഹന്‍ലാലിന്റെ കൂടെയടക്കം അഭിനയിക്കാനുള്ള അവസരവുമുണ്ടായി. ഇപ്പോള്‍ വീണ്ടും ലാലിന്റെ നായികയായി രണ്ടു സിനിമയിലാണ് ഒരേ സമയം വരുന്നത്.

ലാലിന്റെ ഈ ‘പോത്സാഹന’ രീതിയോട് ശക്തമായ അമര്‍ഷമാണ് പ്രബല വിഭാഗത്തിനുള്ളത്. മമ്മൂട്ടി പോലും ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാവാതെ ഒഴിഞ്ഞു മാറുന്ന സാഹചര്യത്തില്‍ ലാല്‍ ഇപ്പോള്‍ ചെയ്യുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ഈ വിഭാഗത്തിനുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനല്‍ ഗൂഡാലോചന സംഭവത്തിന് പിന്നിലുണ്ടെന്ന് നടനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മഞ്ജു തുറന്നടിച്ചതാണ് പ്രകോപനത്തിന് കാരണമത്രെ.