കൊച്ചി: ബി.ജെ.പി. പ്രവര്‍ത്തകനായ പയ്യോളി മനോജിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് പയ്യോളിയിലെ സി.പി.എം. പാര്‍ട്ടി ഓഫീസിലെന്ന് സി.ബി.ഐ. വധിക്കാനുള്ള ലോക്കല്‍ കമ്മറ്റി തീരുമാനം ഏരിയാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നുവെന്നും സി.ബി.ഐ. റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. വ്യക്തിെവെരാഗ്യമല്ലെന്നും രാഷ്ട്രീയ കൊലപാതകമെന്നും വ്യക്തമാക്കുന്നു.

ഒന്നും രണ്ടും പ്രതികളായ അജിത് കുമാര്‍, ജിതേഷ് എന്നിവരെയാണ് പാര്‍ട്ടി പ്രാദേശികനേതാക്കള്‍ കൃത്യം നടത്താന്‍ ഏല്‍പിച്ചത്. ഇവര്‍ എതിര്‍പ്പറിയിച്ചപ്പോള്‍ സമ്മര്‍ദം ചെലുത്തിയാണ് കൊലപാതകം നടപ്പാക്കിയതെന്നും സി.ബി.ഐ. റിപ്പോര്‍ട്ട് പറയുന്നു.

പ്രതികളില്‍ പലര്‍ക്കും മനോജിനെ മുന്‍ പരിചയം ഉണ്ടായിരുന്നില്ല. മനോജിന്റെ വീടിനു മുന്നില്‍ സംഘടിച്ച ഇരുപതുപേരില്‍ ഏഴുപേരാണ് കൃത്യം നടപ്പാക്കിയത്. സി.ഐ.ടി.യുക്കാരനായ ഓട്ടോ ഡ്രൈവര്‍ ബാബുവിനെ വെട്ടിയതിന്റെ പ്രതികാരമായിട്ടാണ് സി.ടി. മനോജിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്.

ഇരുപത്തിരണ്ടാം പ്രതിയായ അനൂപാണ് ആയുധങ്ങള്‍ എത്തിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സി.പി.എം. നേതാക്കളടക്കം ഒന്‍പതു പ്രതികളെ അറസ്റ്റ് ചെയ്തതെന്നും രണ്ടുപേരെക്കൂടി തിരിച്ചറിഞ്ഞെങ്കിലും ഇവര്‍ വിദേശത്താണെന്നും സി.ബി.ഐ., കോടതിയെ ബോധിപ്പിച്ചു.

കേസ് ആദ്യമന്വേഷിച്ച പോലീസ് സംഘം തയാറാക്കിയ പ്രതിപ്പട്ടികയ്ക്കു പിന്നില്‍ സി.പി.എമ്മിലെ വിഭാഗീയതയെന്ന് മൂന്നാം പ്രതിയായിരുന്ന ബിജു വടക്കയിലിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയിലെ ഒരുപക്ഷത്തിനു താല്‍പ്പര്യമില്ലാത്തതിന്റെ പേരില്‍, നിരപരാധികളാണ് അന്നു പ്രതിചേര്‍ക്കപ്പെട്ടത്. നേരത്തേ പോലീസ് പാര്‍ട്ടിയില്‍നിന്നു െകെമാറിക്കിട്ടിയ പട്ടിക പ്രകാരമാണ് അറസ്റ്റ് നടത്തിയത്. പാര്‍ട്ടിയിലെ വിഭാഗീയത ചിലര്‍ മുതലെടുക്കുകയായിരുന്നു. ഇപ്പോഴത്തെ അറസ്‌റ്റോടെ കാര്യങ്ങള്‍ വ്യക്തമായി.

കേസനേഷണം ക്രൈംബാഞ്ച് ഏറ്റെടുത്തപ്പോള്‍ ഇവര്‍ക്കെല്ലാം ജാമ്യം ലഭിച്ചു. കേസ് സി.ബി.ഐയുടെ പക്കലെത്തിയതോടെ ആദ്യ കുറ്റപത്രം റദ്ദാക്കി. സി.ബി.ഐയുടെ അന്വേഷണം ശരിയായ രീതിയിലാണു മുന്നോട്ടുപോകുന്നതെന്നും സി.പി.എം. പയ്യോളി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി.െവെ.എഫ്‌ഐ. മുന്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ ബിജു പറഞ്ഞു. ഇപ്പോള്‍ സി.ബി.ഐ. നടത്തിയ അറസ്റ്റുകള്‍ അന്ന് ആരോപിക്കപ്പെട്ട പല കാര്യങ്ങളും ശരിവയ്ക്കുന്ന വിധത്തിലുള്ളതാണ്.

ക്രൈംബ്രാഞ്ചും സി.ബി.ഐയും തന്നെ വിളിപ്പിച്ചിരുന്നുവെന്നും ബിജു പറഞ്ഞു. ലോക്കല്‍ പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ ബിജു അടക്കം 15 പേരെയാണു പ്രതിചേര്‍ത്തത്. കോഴിക്കോട് ജില്ലാ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെ ഇവര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ തുറന്നടിച്ചതോടെ കേസിന്റെ ഗതി മാറി.

കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു. ജനുവരി 12 വരെ റിമാന്‍ഡ് ചെയ്ത ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ജനുവരി 10 വരെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍. ശേഷാദ്രിനാഥ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.