ഉറ്റസുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കൊടുവള്ളി പോലീസാണ് പ്രവാസിയുടെ ഭാര്യയായ യുവതിയെയും കാമുകനെയും അറസ്റ്റു ചെയ്തത്. ഇരുവരെയും കോടതി ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. താമരശ്ശേരി മൂന്നാതോട് പനയുള്ളകുന്നുമ്മല്‍ ലിജിന്‍ ദാസ്(28), എളേറ്റില്‍ പുതിയോട്ടില്‍ ആതിര (24) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് മാനാഞ്ചിറക്കു സമീപത്തുനിന്നാണ് ഞായറാഴ്ച രാത്രി കൊടുവള്ളി എസ്.ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.

ഈ മാസം പത്തിനാണ് ഭാര്യയെയും മൂന്നു വയസുകാരനായ കുട്ടിയെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ യുവതി ചെന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഈ മാസം 13ന് വൈകിട്ടോടെ കുട്ടിയെ പാലക്കാട് മലബാര്‍ ഗോള്‍ഡ് ജൂവലറിയില്‍ ഉപേക്ഷിച്ചതായി യുവതി തന്നെ ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ പാലക്കാട് സൗത്ത് പൊലീസ് കണ്ടെത്തുകയായിരുന്നു.

മകനെ ഉപേക്ഷിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റു ചെയ്തത്.യുവതിയും കൂടെയുള്ള യുവാവും കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യം ജൂവലറിയിലെ സി.സി.ടി.വിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പാലക്കാടെത്തിയ കൊടുവള്ളി പൊലീസ് കുട്ടിയെ ഏറ്റെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പമാണ് ആതിര ഒളിച്ചോടിയത്. ഭര്‍ത്താവ് വിദേശത്ത് കഷ്ടപെട്ടുണ്ടാക്കിയ സ്വത്തും കൈക്കലാക്കിയായിരുന്നു യുവതി നാടുവിട്ടത്. സ്വര്‍ണ്ണവും പണവും മുഴുവന്‍ കൈയിലെടുത്ത ശേഷമാണ് ആതിര ലിജിനൊപ്പം ഒളിച്ചോടിയത്. മലബാര്‍ ഗോള്‍ഡ് ജൂവലറിയിലെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ലിജിന്‍.

ലിജിന്റെ ഭാര്യയും ആതിരയും കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. തുടര്‍ന്ന് ഇരുവരുടെയും വിവാഹശേഷവും സൗഹൃദം തുടര്‍ന്നു. പിന്നീട് കൂട്ടുകാരിയുടെയൊപ്പം ലിജിന്‍ ആതിരയുടെ വീട്ടില്‍ പതിവായി എത്തുമായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ മറ്റൊരു തരത്തിലുള്ള ബന്ധം ഉടലെടുത്തത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. പിന്നീട് ഒളിച്ചോടിയ ശേഷം വിളിച്ച് വിവരം പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ പോലും ഈ ബന്ധം അറിഞ്ഞത്. ഭാര്യ ഒളിച്ചോടിയ വിവരമറിഞ്ഞാണ് ഭര്‍ത്താവ് അടിയന്തിരമായി നാട്ടിലെത്തിയത്. തുടര്‍ന്ന് കൊടുവള്ളി പോലീസ് സ്റ്റേഷനിലെത്തി ഇരുവീട്ടുകാരും പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം നടന്നത്.