ജിദ്ദ∙ ജിദ്ദയിലെ ചേരികളിൽ നിന്ന് 60 ദശലക്ഷം റിയാലും 100 കിലോയിലധികം സ്വർണവും 218 കിലോഗ്രാം കഞ്ചാവുംപിടിച്ചെടുത്തതായി മക്ക മേഖല പൊലീസ് ഡയറക്ടർ മേജർ ജനറൽ സാലിഹ് അൽ ജാബ്രി പറഞ്ഞു. സ്വകാര്യ ചാനലിലെ പരിപാടിയിലാണ് മേജർ ജനറൽ കാര്യങ്ങൾ വ്യക്തമാക്കിയത്. പിടിച്ചെടുത്ത തുകയും സ്വർണവും രാജ്യത്തിനു പുറത്തേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നു.

കൂടാതെ എല്ലാ രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും ഉറവിടമായി ചേരികൾ മാറിയെന്നും മയക്കുമരുന്ന് കച്ചവടക്കാരുടെ സുരക്ഷിത താവളമായി മാറുന്ന ചേരികൾ സമൂഹത്തിനു വലിയ വിപത്തായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ 218 കിലോഗ്രാം കഞ്ചാവും ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.

പൊലീസിന് ഈ ചേരികളിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്ന പ്രചാരണം ശരിയല്ല. പൊലീസ് വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിലുള്ള ഇടുങ്ങിയ റോഡുകൾ കാരണമാണ് പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.