അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

2021 -ൽ യുകെയിൽ നടന്ന സെൻസസിനോട് അനുബന്ധിച്ച് ജനങ്ങൾ വ്യാപകമായി കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആക്ഷൻഫ്രോഡും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സും മുന്നറിയിപ്പ് നൽകി. സെൻസസ് ഫോം കൃത്യമായി പൂരിപ്പിച്ചില്ലെങ്കിൽ 1000 പൗണ്ട് പിഴ അടയ്ക്കേണ്ടതായി വരുമെന്നുള്ളതിന്റെ ചുവട് പിടിച്ചാണ് പല തട്ടിപ്പുകളും അരങ്ങേറുന്നത് . ഇതിനോടനുബന്ധിച്ച് ക്രെഡിറ്റ് കാർഡ്, ബാങ്ക് വിശദാംശങ്ങൾ ചോദിച്ചുള്ള ഫോൺകോളും ഇമെയിലും ഇതിനകം തന്നെ പല യുകെ മലയാളികൾക്കും ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്തുടനീളം പലരിൽ നിന്നും തട് ടിപ്പുകാർ പണം കബളിപ്പിച്ചെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

സെൻസസ് പൂരിപ്പിക്കുമ്പോൾ ജനങ്ങളുടെ ജനനതീയതി, തൊഴിൽ, മേൽവിലാസം എന്നിവ പോലുള്ള വ്യക്തിഗത വിശദാംശങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ഒരിക്കലും ദേശീയ ഇൻഷുറൻസ് നമ്പറോ സാമ്പത്തിക വിശദാംശങ്ങളോ നൽകാൻ ആവശ്യപ്പെടില്ല എന്നും ആക്ഷൻ ഫ്രോഡ് മുന്നറിയിപ്പ് നൽകി. ജനസംഖ്യയും, ജനസാന്ദ്രതയും കണക്കാക്കുക എന്നതാണ് സെൻസസിന്റെ പ്രധാന ലക്ഷ്യം. ജനസംഖ്യ അനുപാതം സംബന്ധിച്ച ചോദ്യങ്ങളാണ് കൂടുതലായും ഉണ്ടാവുക. പൗരന്മാരുടെ പ്രായം, ലിംഗം, കുടുംബബന്ധങ്ങൾ, സാമൂഹിക സാമ്പത്തിക അവസ്ഥകൾ, തൊഴിൽ, പാർപ്പിടം, വസ്തുവകകളുടെ വിവരം, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരിക പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾ ആണ് കൂടുതലായും ഉണ്ടാവുക.

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ജനസംഖ്യ അനുപാതം, സ്കൂളുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഫണ്ടിനുള്ള വിവരങ്ങൾ, യുകെയുടെ പൊതുവിലുള്ള ഭൂപടനിർമ്മാണം എന്നിവയ്ക്ക് ആവശ്യമായ വിവരങ്ങൾ ആണ് കൂടുതലായും ചോദിച്ചത്. സെൻസസിൽ പങ്കാളികളാവുക എന്നത് നിയമപരമായ ബാധ്യതയാണ്. വ്യക്തികൾ സെൻസസിൽ പങ്കെടുക്കാത്തത് മൂലം പൊതുവിലുള്ള കണക്കുകൾക്ക് വലിയ രീതിയിലുള്ള വ്യത്യാസം സംഭവിക്കുകയും, ഭാവിയിൽ നടപ്പാക്കാനുള്ള വികസനപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി എന്നീ സ്ഥാപനങ്ങളാണ് സെൻസസ് നടത്തുന്നത്.