ലണ്ടന്‍: മാതാപിതാക്കളുടെ കാര്‍ സേഫ്റ്റി നിയമങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്നതായി പഠനം. കുട്ടികളെ കാറിലിരുത്തി യാത്ര ചെയ്യുന്ന സമയത്ത് നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് വലിയൊരു ശതമാനത്തിനും യാതൊരു ധാരണയുമില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാവണമെന്ന് നിര്‍ദേശമുയര്‍ത്തിട്ടുണ്ട്. 2,000 ത്തിലധികം അമ്മമാരിലും അച്ഛന്മാരിലുമാണ് ഗവേഷകര്‍ സര്‍വ്വേ നടത്തിയിരിക്കുന്നത്. 37 ശതമാനം ആളുകളും തങ്ങളുടേതല്ലാത്ത കുട്ടികളെ കാറിലിരുത്തി യാത്ര ചെയ്യുമ്പോള്‍ യാതൊരു സേഫ്റ്റി നടപടികളും പാലിക്കാറില്ലെന്ന് സര്‍വ്വേഫലം വ്യക്തമാക്കുന്നു. ഗുരുതരമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള അശ്രദ്ധയാണിത്.

57 ശതമാനത്തോളം ആളുകള്‍ കുട്ടികളുടെ സീറ്റ് ബെല്‍റ്റുകള്‍ മുഴുവന്‍ സമയവും കാറിനകത്ത് സൂക്ഷിക്കാനുള്ള ശ്രദ്ധ കാണിക്കാറില്ലെന്ന് തുറന്ന് പറയുന്നു. വളരെ ചെറിയ ശതമാനം ആളുകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കുന്നുള്ളുവെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. കാര്‍ സേഫ്റ്റി നിയമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഉപകാരപ്രദമാകുമെന്ന് 80 ശതമാനം പേരും വിശ്വസിക്കുന്നു. പലര്‍ക്കും കാര്‍ സേഫ്റ്റി നിയമങ്ങളുമായി ബന്ധപ്പെട്ട അറിവില്ലാഴ്മയാണ് അപകടകരമായി മാറുന്നത്. ഇത്തരം മാതാപിതാക്കള്‍ അറിയാതെയാണെങ്കിലും തങ്ങളുടെ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നു.

ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ ജീവന്‍ അപഹരിക്കുന്നതില്‍ റോഡപകടങ്ങള്‍ ഏറെ മുന്നിലാണ്. കാറിനുള്ളിലെ സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള സേഫ്റ്റി ഉപകരണങ്ങള്‍ മരണങ്ങള്‍ വലിയൊരു ശതമാനം വരെ തടയാന്‍ കഴിയും. മൂന്നില്‍ ഒരു ശതമാനം ആളുകളും കുട്ടികളെ സേഫ്റ്റി ഉപകരണങ്ങളൊന്നും ഇല്ലാതെ തന്നെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നവാരണെന്ന് സര്‍വ്വേ പറയുന്നു. സുരക്ഷിതമായ സീറ്റിന് പകരമായി മറ്റു ഫാന്‍സി സീറ്റുകള്‍ ഉപയോഗിക്കുന്നവരും നിയമങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരും ഏറെയാണെന്ന് സര്‍വ്വേ പറയുന്നു.