തിരുവനന്തപുരം അമ്പലത്തറ അൽ- ആരിഫ് ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് യുവതി മരിച്ചതായി പരാതി. ബീമാപള്ളി സ്വദേശിയായ മുപ്പത്തിയൊന്നുകാരിയാണ് പ്രസവ ശസ്ത്രക്രിയയേത്തുടർന്ന് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

നസിയാബീവിയെ തിങ്കളാഴ്ചയാണ് സ്കാനിങിനായി ആശുപത്രിയിലെത്തിച്ചത്. ഏപ്രിലിൽ ആറിനായിരുന്നു പ്രസവത്തീയതിയെങ്കിലും ഡോക്ടർമാർ പെട്ടെന്നുതന്നെ സിസേറിയൻ നിർദേശിക്കുകയായിരുന്നു. ഇന്നലെ ആൺകുഞ്ഞിന് ജന്മം നൽകിയ നെസിയയെ രാവിലെ റൂമിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ഉച്ചയോടെ ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് മരണവും സംഭവിച്ചു. മറ്റേതെങ്കിലും ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന ആവശ്യം നിരാകരിച്ചതായും മരണവിവരം മണിക്കൂറുകളോളം മറച്ചു വച്ചതായും ബന്ധുക്കൾ ആരോപിച്ചു.

നൂറു കണക്കിന് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥയായി. ലേബർ റൂമിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. നാലാമത്തെ പ്രസവമായിരുന്നു നെസിയാ ബീവിയുടേത് . യുവതിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പ്രസവത്തെത്തുടര്‍ന്ന് നില വഷളാവുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.