തട്ടിപ്പ് നടത്തി രാജ്യംവിട്ട ഇന്ത്യൻ വജ്രവ്യാപാരി മെഹുൽ ചോക്സി ഡൊമിനിക്കയില്‍ പിടിയിലായത് കാമുകിക്കൊപ്പം ‘റൊമാന്റിക് ട്രിപ്പ്’ പോകുന്നതിനിടെയാണെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ‘ആന്റിഗ്വ പൗരനായതിനാൽ പിടിക്കപ്പെട്ടാലും കൈമാറില്ലെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. എന്നാൽ ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൈമാറാം.’– ഗാസ്റ്റണ്‍ ബ്രൗണ്‍ അഭിമുഖത്തിൽ പറഞ്ഞു.

ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുപിന്നാലെ കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്സി, അവിടത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു. 2018ലാണ് ആന്റിഗ്വയിലേയ്ക്കു കടന്നത്. കഴിഞ്ഞ ഞായറാഴ്ച (മേയ് 23) അയൽരാജ്യമായ ഡൊമിനിക്കയിലേക്കു കടന്നപ്പോഴാണ് അറസ്റ്റിലായത്. ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

ഇന്ത്യയിലേക്കു കടത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഡൊമിനിക്കയിലേക്കു കൊണ്ടുപോയതെന്നു ചോക്സിയുടെ അഭിഭാഷകൻ ആരോപിച്ചിരുന്നു. ഇന്ത്യയിൽനിന്നുള്ള പൊലീസുകാർ ഉൾപ്പെട്ട സംഘം ആന്റിഗ്വയിൽനിന്ന് ബോട്ടിൽ റാഞ്ചി കൊണ്ടുപോയ ശേഷം തിങ്കളാഴ്ചയാണ് ഡൊമിനിക്കയിലെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പിടിയിലായ വാർത്ത പുറത്തുവിട്ടതു ബുധനാഴ്ചയും. ഇതിനിടെ ചോക്സിയെ മർദിച്ച് അവശനാക്കിയെന്നും അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു.