വിഖ്യാതമായ തെരഞ്ഞെടുപ്പിനൊടുവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തോൽവി സമ്മതിച്ചിരിക്കുന്നു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡനോട് വൻ പരാജയമാണ് ട്രംപ് ഏറ്റുവാങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പ് തോൽവിയേക്കാൾ കനത്ത നഷ്ടമാണ് ട്രംപിന്‍റെ ജീവിതത്തിലുണ്ടാകാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. വൈറ്റ് ഹൌസിന്‍റെ പടിയിറങ്ങുമ്പോൾ ട്രംപിന്‍റെ കൈപിടിക്കാൻ ഭാര്യ മെലാനിയ ഉണ്ടാകുമോയെന്നാണ് ഇപ്പോഴത്തെ സംസാരവിഷയം.

ട്രംപ് വൈറ്റ് ഹൌസ് വിടുന്നതിന് മുമ്പ് തന്നെ ട്രംപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാൻ മെലാനിയ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രംപുമായുള്ള 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ മെലാനിയ കാത്തിരിക്കുകായണെന്ന് ഡെയ്‌ലി മെയിൽ പറയുന്നു.

ട്രംപിന്റെ മുൻ സഹായി ഒമറോസ മണിഗോൾട്ട് ന്യൂമാൻ ആണ് വെളിപ്പെടുത്തൽ നടത്തിയത്, “ട്രംപ് ഓഫീസിൽ നിന്ന് പുറത്തുപോകുന്നതിനായി ഓരോ മിനിറ്റും എണ്ണി കാത്തിരിക്കുകയാണ് മെലാനിയ. അതുകഴിഞ്ഞാൽ അവർക്ക് വിവാഹമോചനം നേടാം”- ഡെയ്‌ലി മെയിൽ റിപ്പോർട്ടിൽ ഒമറോസ പറയുന്നു. അവരുടെ ബന്ധത്തെ “ഇടപാട് വിവാഹം” എന്ന് വിളിക്കുന്ന റിപ്പോർട്ടിൽ ഇരുവർക്കുമിടയിൽ ഇപ്പോൾ ഒന്നും ശരിയല്ലെന്ന് പറയുന്നു.

ട്രംപിൽനിന്ന് വിവാഹമോചനം നേടാൻ ഏറക്കാലമായി മെലാനിയ ആഗ്രഹിക്കുന്നു. എന്നാൽ അദ്ദേഹം അധികാരത്തിൽ ഇരിക്കുമ്പോൾ അങ്ങനെ ചെയ്താൽ പ്രതികാര നടപടികളുണ്ടാകുമോയെന്ന ഭയം മെലാനിയയ്ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ട്രംപ് അധികാരം വിട്ടൊഴിയുന്നതിനായി മെലാനിയ കാത്തിരിക്കുന്നത്.

ഇരുവരും തമ്മിലുണ്ടായിരുന്നത് അഡ്ജസ്റ്റ്മെന്‍റ് ബന്ധമാണെന്ന് മുൻ ട്രംപ് സഹായി സ്റ്റെഫാനി വോൾക്കോഫ് വെളിപ്പെടുത്തുന്നു. “വിവാഹാനന്തര കരാറിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു” എന്നും ട്രംപിന്റെ മകൻ ബാരണിന് തുല്യവും ആനുപാതികവുമായ പങ്ക് ലഭിക്കണമെന്നാണ് വിവാഹനന്തര കരാറിൽ പറഞ്ഞിരുന്നത്. ബാരണിന്‍റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായശേഷമാണ് മെലാനിയ ന്യൂയോർക്കിൽനിന്ന് വാഷിങ്ടണിലേക്കു വന്നത്.

2005ലാണ് മെലാനിയ ട്രംപ് അന്ന് അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായിയായ ഡൊണാൾഡ് ട്രംപിനെ വിവാഹം കഴിച്ചത്. 2006 ൽ ബാരൺ ജനിച്ചു. 2001 മാർച്ച് മുതൽ മെലാനിയ അമേരിക്കൻ പൗരനാണ്. ട്രംപ് പ്രസിഡന്‍റായതോടെ ഇരുവരുടെയും ജീവിതത്തിൽ താളപ്പിഴകളുണ്ടായെന്നാണ് റിപ്പോർട്ട്. അടുക്കാനാകാത്തവിധം ഇരുവരും അകന്നു കഴിഞ്ഞതായും ഇവരുമായി അടുപ്പമുള്ളവർ പറയുന്നു.